തിരുവനന്തപുരം മൃഗശാലയിലെ കടുവ ചത്തു

മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അന്തിമോപചാരം അർപ്പിക്കുന്നു
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ പെൺകടുവ ചത്തു. വയനാട്ടിൽ നിന്ന് പിടികൂടി പുനരധിവസിപ്പിച്ചിരുന്ന കടുവ ശനിയാഴ്ച രാവിലെ ആറോടെയാണ് ചത്തത്. അക്യൂട്ട് ബ്രോങ്കോ ന്യുമോണിയയാണ് മരണകാരണമെന്ന് വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. കരൾ രോഗബാധ നേരത്തെ തന്നെ ഉള്ളതുകൊണ്ട് മരുന്നുകളോട് ശരീരം പ്രതികരിച്ചിരുന്നില്ല.
2025 ജനുവരിയിലാണ് ജനവാസ മേഖലയിൽ പ്രശ്നം ഉണ്ടാക്കിയതിനെ തുടർന്ന് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷനിലെ അമരികുനി മേഖലയിൽ നിന്ന് ഈ കടുവയെ പിടികൂടിയത്. പിടികൂടുമ്പോൾ പരിക്കേറ്റ നിലയിലായിരുന്ന കടുവയെ ചികിത്സിച്ച് ഭേദമാക്കിയെങ്കിലും കോമ്പല്ലുകൾ നഷ്ടപ്പെട്ടതിനാൽ കാട്ടിലേക്ക് തിരിച്ചുവിടാതെ മൃഗശാലയിൽ പുനരധിവസിപ്പിക്കുകയായിരുന്നു. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ (എൻടിസിഎ) മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡോ. ഹരീഷ് സി (പാലോട് എസ്ഐഎഡി), മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം പൂർത്തിയാക്കി വൈകിട്ട് നാലിന് മൃതദേഹം ദഹിപ്പിച്ചു.
ഇനി ശ്രാവൺ എന്ന വെള്ള കടുവയും രണ്ട് ബംഗാൾ കടുവകളുമാണ് മൃഗശാലയിലുള്ളത്. ഇവയുടെ ശരാശരി ആയുസ്സ് 12 വയസ്സ് ആണ്.
മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അന്തിമോപചാരം അർപ്പിച്ചു. മൃഗശാല സൂപ്രണ്ട് വി എസ് രാജേഷ്, ക്യൂറേറ്റർ സംഗീത, ബയോളജിസ്റ്റ് ശ്വേത മുകുന്ദൻ, ലൈവ്‌സ്റ്റോക്ക് ഇൻസ്‌പെക്ടർമാരായ ജിജോ, നഹാസ്, അസിസ്റ്റന്റ് രാജേഷ്, സൂപ്പർവൈസർമാരായ രാജേഷ്, വാസുദേവൻ, രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.










0 comments