തൃശൂരിലെ ബിജെപി വോട്ട് അട്ടിമറി ; സ്ഥിര താമസക്കാരല്ലാത്തവർക്ക് വോട്ട്: സുപ്രീംകോടതി വിധിയുടെ ലംഘനം

തൃശൂർ
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മറ്റു ജില്ലക്കാരുടെ വോട്ട് ബിജെപി തൃശൂരിൽ വ്യാപകമായി ചേർത്തത് സുപ്രീംകോടതി വിധിയുടെ ലംഘനം. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നയാൾ മണ്ഡലത്തിൽ സ്ഥിര താമസക്കാരനാവണമെന്നതാണ് കോടതി വിധി. തെരഞ്ഞെടുപ്പ് നിയമത്തിലും ഇത് കൃത്യമായി പറയുന്നു.
സുപ്രീംകോടതിയും ദൂത്‌നാഥ് പ്രസാദും തമ്മിൽ നടന്ന (എഐആർ 2000 എസ്‌സി 525) കേസിൽ ‘പറന്ന് നടക്കുന്നവരും വന്നുപോകുന്നവരും ’ വോട്ടിന് അർഹതയില്ലാത്തവരെന്ന് കൃത്യമായി കോടതി പറഞ്ഞിരുന്നു. 1999ൽ ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷനും മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങും തമ്മിലുള്ള കേസിൽ ഗുവാഹത്തി ഹൈക്കോടതിയും ഇതിൽ വ്യക്തത വരുത്തി. ‘സാധാരണ താമസക്കാരൻ' എന്ന പദം ആ സ്ഥലത്തെ സ്ഥിരം താമസക്കാരനെയാണ് അർഥമാക്കുന്നത്. താൽക്കാലികമോ ആകസ്മികമോ അല്ല എന്നാണ് ചൂണ്ടിക്കാട്ടിയത്. തെരഞ്ഞെടുപ്പിൽ വോട്ടിന് വേണ്ടി മാത്രം താമസിക്കാൻ പാടില്ലെന്നാണ് വിധിയുടെ സാരാംശമെന്ന് നിയമവിദ്‌ഗധർ പറയുന്നു. ഇതെല്ലാം ലംഘിച്ചാണ് ബിജെപി നേതൃത്വത്തിൽ തൃശൂരിൽ വോട്ട് ചേർത്തത്.
ബിജെപി സ്ഥാനാർഥിയായിരുന്ന സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷും ഭാര്യ റാണിയും കൊല്ലത്താണ് സ്ഥിര താമസം. അവിടെ വോട്ടർ പട്ടികയിൽ പേരുണ്ട്. എന്നാൽ, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചേർത്തു. വ്യാജ സത്യാവാങ് മൂലം നൽകിയാണിത്. ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുമുണ്ട്. സുരേഷ് ഗോപിയുടെ ഡ്രൈവർ എസ് അജയ്‌കുമാറും തൃശൂരിൽ വ്യാജവോട്ട് ചേർത്തു. തിരുവനന്തപുരത്താണ് ഇയാളുടെ സ്ഥിര താമസം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി ഉണ്ണിക്കൃഷ്‌ണൻ മലപ്പുറത്താണ് താമസം. എന്നാൽ, തൃശൂരിൽ ബിജെപി കോർപറേഷൻ കൗൺസിലർ ആതിരയുടെ വീട്ടിൽ വോട്ട് ചേർത്തു. ഇത്തരത്തിൽ വ്യാപകമായി വ്യാജ വോട്ട് ചേർത്താണ് ബിജെപി തൃശൂരിൽ ജനവിധി അട്ടിമറി ച്ചത്.









0 comments