അപകടത്തിൽപ്പെട്ടവരെ സഹായിച്ച മകന് പൊലീസിന്റെ ഭീഷണി; ചിത്രം ദുരുപയോഗം ചെയ്‌ത് പ്രചരിപ്പിച്ചു; ഗുരുതര പരാതി

ആളൂർ (തൃശൂർ): അപകടത്തിൽപ്പെട്ട് റോഡിൽ കിടന്നവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാൻ സഹായിച്ച മകനെ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് അമ്മയുടെ പരാതി. മകന്റെ ചിത്രം ദുരുപയോഗം ചെയ്‌ത് ആളൂർ പൊലീസ് വാട്‌സാപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ചു. ആസ്‌ത്‌മ രോഗിയായ മകൻ പയസിന്റെ ഫോൺ പൊലീസ് പിടിച്ചുവാങ്ങിയതായും അമ്മ ആളൂർ വാഴക്കൻ സരിത ജോയ് പൊലീസ് സൂപ്രണ്ടിന് നൽകിയ പരാതിയിൽ പറയുന്നു.
ചൊവ്വാഴ്‌ചയാണ് സംഭവം. മകന്റെ ബൈക്കിന് മുന്നിൽ പോയ ബുള്ളറ്റ് ആളൂരിൽ അപകടത്തിൽപ്പെട്ടിരുന്നു. സ്ഥലത്തെത്തിയ ആംബുലൻസിന്റെ ഡ്രൈവർ സഹായം തേടിയതിനെത്തുടർന്നാണ് പരിക്കേറ്റവരെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാൽ മകന്റെ ചിത്രം എടുത്ത് പൊലീസ് ‘ഇവനെ അറിയുമോയെന്ന’ അടിക്കുറിപ്പോടെ വാട്‌സാപ്പ് വഴി പ്രചരിപ്പിച്ചു. രണ്ട് മണിക്കൂർ കഴിഞ്ഞാണ് പൊലീസുകാർ മകനെ വിട്ടയച്ചത്. ഇത് തനിക്കും മകനും കുടുംബത്തിനും നാണക്കേടും മാനസിക വിഷമവുമുണ്ടാക്കിയെന്നും പൊലീസിനെതിരെ നടപടി വേണമെന്നുമാണ് ആവശ്യം.
ആളൂരിലെ ബിരിയാണിക്കടയിൽ ഭക്ഷണം കഴിക്കാനെത്തിയവരെ മൂന്നുപേർ ആക്രമിച്ചിരുന്നു. സംഭവശേഷം അക്രമി സംഘം ബൈക്കിൽ രക്ഷപ്പെട്ടു. ഇതിൽ രണ്ടുപേരാണ് അപകടത്തിൽപ്പെട്ടത്. ഇൗ സംഘവുമായി ബന്ധമുണ്ടോയെന്നറിയാൻ പയസിനോട് വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണുണ്ടായതെന്ന് ഇരിങ്ങാലക്കുട ഡിവൈഎസ്‌പി എം കെ ഷാജി - വാർത്താസമ്മേളനത്തിൽ പറഞ്ഞു. പയസിന്റെ അമ്മ സരിത നൽകിയ പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും ഡിവൈഎസ്‌പി പറഞ്ഞു.










0 comments