പശ്ചിമേഷ്യൻ സംഘർഷത്തിന്റെ ആഘാതം; ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവ് കുത്തനെ വർധിച്ചു

മുംബൈ : പശ്ചിമേഷ്യയിലെ യുദ്ധത്തെതുടർന്ന് രാജ്യത്തെ സാമ്പത്തിക മേഖലയെ ആഴത്തിൽ ബാധിച്ചുവെന്നത് വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്തു വരുന്നത്. നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയുടെ ക്രൂഡ് ഓയിൽ ഇറക്കുമതി ചെലവ് 77 ശതമാനം വർധിച്ച് 4.64 ലക്ഷം കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 2.62 ലക്ഷം കോടി രൂപയായിരുന്നു.
ശ്രദ്ധിക്കേണ്ട കാര്യം ഏപ്രിൽ - ജൂൺ സാമ്പത്തിക പാദത്തിലെ ഇന്ത്യയുടെ എണ്ണ ഇറക്കുമതി കുറഞ്ഞിട്ടുണ്ട്. അതായത് 4.5 ശതമാനത്തിന്റെ കുറവാണുണ്ടായിട്ടുള്ളത്. എന്നിട്ടും മുൻവർഷത്തേക്കാൾ 2.02 ലക്ഷം കോടി രൂപ ഇന്ത്യക്ക് അധികമായി നൽകേണ്ടി വന്നതായാണ് പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ റിപ്പോർട്ട് വ്യക്തമാക്കുന്നത്. പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധ സാഹചര്യങ്ങളും അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതുമാണ് ഇതിന് കാരണമായത്.
പശ്ചിമേഷ്യയിലെ യുദ്ധത്തെ തുടർന്ന് മാർച്ച് 23ന് ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 157.04 ഡോളറെന്ന റെക്കോഡ് നിരക്കിലേക്ക് എത്തിയിരുന്നു. ഇന്ത്യയെപ്പോലെ എണ്ണ ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യങ്ങളുടെ വിദേശനാണ്യ ശേഖരത്തിന് ഇത് വലിയ ആഘാതമാണുണ്ടാക്കിയത്. ഫെബ്രുവരിയിൽ യുഎസ് - ഇസ്രയേൽ സഖ്യം ഇറാനെതിരെ സംഘർഷം തുടങ്ങുന്നതിന് മുൻപുണ്ടായിരുന്ന അതേ നിരക്കിലേക്ക് എണ്ണവില തിരിച്ചെത്തിയെങ്കിലും സാമ്പത്തിക ബാധ്യതയിൽ നിന്ന് ഉടനെയൊന്നും കരകയറാൻ സാധിക്കില്ല. ആഗോളതലത്തിൽ ഉയരുന്ന ഇത്തരം സംഘർഷങ്ങൾ അതിർത്തിക്കപ്പുറത്തെ ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക മേഖലയിൽ സൃഷ്ടിക്കുന്ന ആഘാതത്തിന് ഉദാഹരമാണ് ഈ കണക്കുകൾ.









0 comments