തൃശൂരിലെ വാഹനാപകടം; അമിതവേഗതയും മദ്യലഹരിയും എടുത്തത് ഒരു കുടുംബത്തിലെ 3 ജീവൻ; ഡ്രൈവർ ഒളിവിൽ

അപകടത്തില്‍ തകര്‍ന്ന ബൈക്കും കാറും
തൃശൂർ: തൃശൂരിൽ ഒരു കുട്ടി ഉൾപ്പടെ കുടുംബത്തിലെ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിന് കാരണം കാറിന്റെ അമിതവേഗതയും മദ്യലഹരിയും. അർത്താറ്റ് സ്വദേശി ബെന്നിയാണ് മദ്യലഹരിയിൽ കാറോടിച്ചിരുന്നതെന്നാണ് വിവരം. അപകടം നടന്നതിന് പിന്നാലെ സംഭവ സ്ഥലത്തുനിന്നും ഇയാൾ ഓടിരക്ഷപ്പെട്ടു. ബെന്നിക്കായുള്ള അന്വേഷണം നടത്തി വരികയാണ്.
ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റ് മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുഹൃത്തുക്കളായ നാലുപേരും മദ്യപിച്ചിരുന്നു. കുന്നംകുളത്തെ സ്വകാര്യ ബാറിൽ നിന്ന് മദ്യപിച്ച ശേഷം സംഘം കാർ ഓടിച്ചുവരുമ്പോഴാണ് നാടിനെ നടുക്കിയ അപകടം നടന്നത്. തൃശൂർ കുന്നംകുളം കുറുക്കൻപാറ സെന്ററിൽ രാത്രി 11.45ഓടെ നടന്ന അപകടത്തിൽ ബൈക്ക് പൂർണമായും തകർന്നു. എടക്കഴിയൂർ ഖാദരിയ്യ പള്ളിക്കുസമീപം താഴത്തുവീട്ടിൽ മുനീർ ( 33), ഭാര്യ ഷിഫ്ന (26), മകൾ മൂന്നു വയസ്സുള്ള എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്.
കുന്നംകുളത്തു നിന്ന് ചാവക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന മുനീറും കുടുംബവും ബൈക്ക് റോഡിന്റെ വശത്ത് നിർത്തി മൊബൈലിൽ സംസാരിക്കുന്നതിനിടെ അമിതവേഗതയിലെത്തിയ കാർ ഇവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മുനീർ റോഡിന് സമീപമുള്ള പറമ്പിലേയ്ക്ക് ആണ് തെറിച്ചു വീണത്. സമീപത്ത് നിന്നിരുന്ന പോസ്റ്റും ഒടിഞ്ഞുനുറുങ്ങി. വൈദ്യുത പോസ്റ്റുകൾ തകർന്നതിനാൽ മേഖലയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. തുടർന്ന് കുന്നംകുളം പൊലീസും കെഎസ്ഇബി ജീവനക്കാരും സ്ഥലത്തെത്തിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.









0 comments