ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎയുമായി യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയില്‍

അമൽ, കമ്യക റീജു, ഷാഹുൽ ഹമീദ്
കോഴിക്കോട്: ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വൻ ലഹരിവേട്ട. 108.28 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേരെ അസിസ്റ്റൻറ് കമ്മീഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ പോലീസും ചേർന്ന് പിടികൂടി. ബേപ്പൂർ തമ്പി റോഡ് സ്വദേശി അമൽ (30), പയ്യാനക്കൽ സ്വദേശി ഷാഹുൽ ഹമീദ് (26), പെരുവണ്ണാമുഴി സ്വദേശിനി കമ്യക റീജു (21) എന്നിവരാണ് അറസ്റ്റിലായത്.
ഇരിങ്ങാടൻ പള്ളിയിലെ 'ടോക്യോസ്' എന്ന ലോഡ്ജിൽ നിന്നാണ് ഇവരെ പിടികൂടിയത്. കോഴിക്കോട് ബീച്ച്, റെയിൽവേ സ്റ്റേഷൻ, പുതിയ സ്റ്റാൻ്റ് തുടങ്ങിയ ഭാഗങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വില്പന നടത്തിവരികയായിരുന്ന ഇവർ കുറച്ചു ദിവസങ്ങളായി ഡാൻസാഫിൻ്റെ നിരീക്ഷണത്തിലായിരുന്നു.
അറസ്റ്റിലായ അമൽ മുൻപും നിരവധി മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ട വ്യക്തിയാണ്. ഇയാൾക്കെതിരെ മാറാട്, ബേപ്പൂർ, പന്നിയങ്കര, മെഡിക്കൽ കോളേജ്, നല്ലളം സ്റ്റേഷനുകളിലായി ലഹരി ഉപയോഗം, പൊതുസ്ഥലത്തെ മദ്യപാനം, മദ്യപിച്ച് വാഹനമോടിക്കൽ തുടങ്ങി പന്ത്രണ്ടോളം കേസുകൾ നിലവിലുണ്ട്.
നഗരത്തിലെ വിവിധ ലോഡ്ജുകളിൽ യുവതികളുടെ പേരിൽ മുറിയെടുത്ത് താമസിച്ച്, ലഹരിമരുന്ന് ചെറിയ പാക്കറ്റുകളിലാക്കി വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതാണ് ഇവരുടെ രീതി. കോളേജ് അവധിക്കാലം മുന്നിൽ കണ്ടാണ് ഇത്രയും വലിയ തോതിൽ മയക്കുമരുന്ന് കരുതിയിരുന്നത്.
പ്രതികളുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും കേന്ദ്രീകരിച്ച് ചേവായൂർ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നഗരത്തിലെ മറ്റു ലഹരി വില്പനക്കാരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഡാൻസാഫ് എസ് ഐ മനോജ് എടയടത്ത്, ചേവായൂർ എസ് ഐ ഏലിയാസ് വി. കെ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഈ ലഹരിവേട്ടയ്ക്ക് പിന്നിൽ പ്രവർത്തിച്ചത്.










0 comments