കെ സുധാകരനെ പിന്നിൽ നിന്ന് കുത്തി, കത്തിലെ ഒപ്പ് സണ്ണി ജോസഫിന്റേത്; വെളിപ്പെടുത്തലുമായി മുൻ ഡിസിസി ജനറൽ സെക്രട്ടറി തോമസ് വർഗീസ്

സണ്ണി ജോസഫ്, തോമസ് വർഗീസ്
കണ്ണൂർ: കെ സുധാകരനെ മൽസരിപ്പിക്കാതിരിക്കാൻ എഐസിസിക്ക് കത്ത് നൽകിയതും സണ്ണി ജോസഫാണെന്ന് വ്യക്തമാക്കി മുൻ ഡിസിസി ജനറൽ സെക്രട്ടറി തോമസ് വർഗീസ്. കത്തിലെ ഒപ്പ് സണ്ണി ജോസഫിന്റെതുതന്നെയാണെന്നും ആ ഒപ്പ് വിരലടയാള വിദഗ്ധരെ കൊണ്ട് പരിശോധിപ്പിക്കണം എന്നാണ് തന്റെ അപേക്ഷയെന്നും തോമസ് വർഗീസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ നേരത്തെ സഹകരണ ബാങ്ക് പ്രസിഡന്റായ വേളയിൽ വിവിധ പേപ്പറുകളിൽ സണ്ണി ജോസഫിന്റെ ഒപ്പ് പലവട്ടം കണ്ടതാണെന്നും 40 വർഷമായി അദ്ദേഹത്തിന്റെ ഒപ്പ് കാണുന്ന ഒരാളാണ് ഞാനെന്നും തോമസ് വർഗീസ് പറഞ്ഞു.
അദ്ദേഹത്തിന്റെ ഒപ്പല്ല എന്നുള്ളത് അദ്ദേഹം തെളിയിക്കട്ടെ എന്നും അല്ലാത്തപക്ഷം അദ്ദേഹം രാഷ്ട്രീയം അവസാനിപ്പിക്കേണ്ടി വരുമെന്നും തോമസ് വർഗീസ് കൂട്ടിച്ചേർത്തു. ഒപ്പ് അദ്ദേഹത്തിന്‍റേതാണെന്ന് തെളിയിച്ചാൽ സണ്ണി ജോസഫ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമോയെന്നും തോമസ് വർഗീസ് വെല്ലുവിളിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിൽ കെ സുധാകരനെ മത്സരിപ്പിക്കുന്നതിൽ പിന്നിൽ നിന്ന് കുത്തിയത് സണ്ണി ജോസഫ് ആണെന്നും തോമസ് വർഗീസ് ആരോപിച്ചു. കണ്ണൂർ പ്രസ് ക്ലബിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു തോമസ് വർഗീസ്.










0 comments