തോമസ് പീറ്റർ പാലാ നഗരസഭാ ചെയർമാൻ

പാലാ: പാലാ നഗരസഭാ ചെയർമാനായി എൽഡിഎഫിലെ തോമസ് പീറ്ററിനെ (കേരളാ കോൺ. എം) തെരഞ്ഞെടുത്തു. പാർട്ടിയിലെ ധാരണ പ്രകാരമാണ് തോമസ് പീറ്റർ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. തിങ്കളാഴ്ച നടത്തിയ ചെയർമാൻ തെരത്തെടുപ്പിൽ ആകെയുള്ള 26ൽ 25 അംഗങ്ങൾ പങ്കെടുത്തു. തോമസ് പീറ്ററിന് 16ഉം യുഡിഎഫ് സ്ഥാനാർഥിയായ ജോസ് എടേട്ടിന് ഒൻപതും വോട്ട് ലഭിച്ചു. പാലാ ഡിഇഒ സത്യപാലൻ വരണാധികാരിയായി.
എൽഡിഎഫിലെ സിപിഐ സ്വതന്ത്രാംഗം സ്ഥലത്തില്ലാത്തതിനാൽ യോഗത്തിന് എത്തിയില്ല. അതേ സമയം കേരള കോൺഗ്രസ് എമ്മിലെ ധാരണപ്രകാരം സ്ഥാനമൊഴിയാതെ എൽഡിഎഫ് വോട്ട് ചെയ്ത് പുറത്താക്കിയ പാർട്ടി പ്രതിനിധി ഷാജു വി തുരുത്തേൽ യോഗത്തിൽ പങ്കെടുത്ത് തോമസ് പിറ്ററിന് വോട്ട് ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരള കോൺഗ്രസ് എം അംഗങ്ങൾക്ക് പാർട്ടി വിപ്പ് നൽകിയിരുന്നു. മുൻ ധാരണപ്രകാരം സ്ഥാനം ഒഴിയാൻ തയ്യാറാകാതിരുന്ന കേരള കോൺഗ്രസ് എമ്മിലെതന്നെ ഷാജു വി തുരുത്തേലിനെ അവിശ്വാസ പ്രമേയത്തിലൂടെ നേരത്തെ പുറത്താക്കിയിരുന്നു. മുന്നണിയെ രഷ്ട്രീയ പ്രതിസന്ധിയിലാക്കാൻ ലക്ഷ്യമിട്ട് യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അനുകൂലമായി എൽഡിഎഫ് പ്രതിനിധികൾ വോട്ട് ചെയ്തായിരുന്നു ഷാജുവിനെ പുറത്താക്കിയത്. ലക്ഷ്യം തെറ്റിയതോടെ സ്വന്തം പ്രമേയത്തിൽനിന്ന് യുഡിഎഫ് ഒളിച്ചോടിയപ്പോൾ എൽഡിഎഫ് അംഗങ്ങൾ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
പുതിയ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് പീറ്റർ നഗരസഭ മൂന്നാം വാർഡ് അംഗമാണ്. രണ്ടാം തവണയാണ് കൗൺസിലറാകുന്നത്.
ആരോഗ്യം, വിദ്യാഭ്യാസം കലാ- കായിക സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ സിബിൽ തോമസ് മുൻ കൗൺസിലറും ആരോഗ്യസ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു. ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട തോമസ് പീറ്ററിന് നഗരസഭാ ഹാളിൽ സ്വീകരണം നൽകി. വൈസ് ചെയർപേഴ്സൻ ബിജി ജോജോ അധ്യക്ഷയായി.









0 comments