'ഇ ഡി യുടെ നാടകം സതീശനും മോദിയും തമ്മിലുള്ള ധാരണയുടെ ഫലം'; തോമസ് ഐസക്

ടി എം തോമസ് ഐസക്, പിണറായി വിജയൻ
തിരുവനന്തപുരം: ഇ ഡിയുടെ നാടകം ആർക്ക് വേണ്ടിയാണെന്ന ചോദ്യവുമായി സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ടി എം തോമസ് ഐസക്. 'കേരളത്തിൽ 10 വർഷം മുഖ്യമന്ത്രിയായിരുന്ന കേരളത്തിലെ ഏറ്റവും സീനിയർ ആയിട്ടുള്ള രാഷ്ട്രീയ നേതാവ്, കേരളത്തിന്റെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ബന്ധിയാക്കിയിരുത്തി ഇഡി നടത്തിയ ഈ നാടകം ആർക്കുവേണ്ടിയിട്ടാണെന്നും , പിണറായി വിജയൻ ഏതെങ്കിലും കേസിൽ പ്രതിയാണോ?' എന്നും അദേഹം ചോദിച്ചു.
കണ്ണൂരിലും തിരുവനന്തപുരത്തും പിണറായി വിജയന്റെ വീടുകളിൽ മണിക്കൂറുകളോളം റെയ്ഡ് നടത്തിയ സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദേഹം. ഇഡിക്ക് അധികാരം കിട്ടിയിട്ടുള്ള ഏതെങ്കിലും ഒരു കേസിനകത്ത് പ്രതിയായ ഒരാളെ ബന്ധിയാക്കി നിർത്തിയാണോ ഈ നാടകം അരങ്ങേറുന്നത്? ഇതൊരു ബിസിനസ് സർവീസ് ഡീലിന്റെ ഭാഗമായിട്ട് നികുതി അടച്ചുകൊണ്ടു വാങ്ങിയ രൂപയുടെ കാര്യമാണ്. അതിനകത്ത് രേഖയുള്ള ഏക ട്രാൻസാക്ഷൻ വീണ തൈക്കണ്ടിന്റെ പേരിലാണ് എന്ന് ആരും മറക്കരുത്. മറിച്ച് രേഖയില്ലാതെ കൈമാറിയിട്ടുള്ള പണം കൈപ്പറ്റി എന്ന് അംഗീകരിച്ച ആളാണ് ഇന്ന് കേരളത്തിന്റെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, കേരളത്തിലെ വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടി എന്നിവർ.
ആ കേസിനകത്ത് ഉള്‍പ്പെട്ടിട്ടുള്ള പണം, ആ പണം കള്ളപ്പണമാണ് എന്ന ആക്ഷേപമായിരിക്കാമല്ലോ ഇഡിക്ക് ഉണ്ടാവുക. അങ്ങനെയാണെങ്കിൽ ആ പണം കൈപ്പറ്റി എന്ന് അഡ്മിറ്റ് ചെയ്ത രമേശ് ചെന്നിത്തലയെയും കുഞ്ഞാലിക്കുട്ടിയെയും ചെറുവിരൽ കൊണ്ട് പോലും ഒന്ന് ചൂണ്ടാത്ത ഇഡി, ഏതെങ്കിലും തരത്തിൽ ഈ കേസുമായി യാതൊരു ബന്ധവുമില്ലാത്ത കേരളത്തിന്റെ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ബന്ധിയാക്കി നടത്തുന്ന ഈ നാടകം സതീശനും മോഡിയും തമ്മിലുള്ള ധാരണയുടെ ഫലമാണ് എന്ന് മനസ്സിലാകാത്ത ആരാണ് ഈ നാട്ടിലുള്ളത്?
ഇതിനെതിരെ കേരളം നാളിതുവരെ കാണാത്ത പ്രതിഷേധം ഉയർത്തണമെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു. പിണറായി വിജയൻ ഈ ട്രാൻസാക്ഷനിൽ ഏതെങ്കിലും ഘട്ടത്തിൽ എവിടെയെങ്കിലും വന്നിട്ടുള്ളതാണോ? മറിച്ച് ആ പണം വാങ്ങിയിട്ടുണ്ട് എന്ന് പറഞ്ഞ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർ ഏത് ലെജിറ്റിമേറ്റ് വഴിയിലൂടെയാണ് വാങ്ങിയത്? അവരാണല്ലോ ഈ കേരളത്തിൽ ഇപ്പോൾ ഭരണാധികാരം കയ്യാളുന്നവർ. അപ്പോൾ പിണറായി വിജയനെ ബന്ധിയാക്കി നടത്തുന്ന ഈ നാടകത്തിനെതിരായിട്ടുള്ള വലിയ പ്രക്ഷോഭം കേരളത്തിൽ ഉയർന്നുവരും. കേരളത്തെ സംഘപരിവാറിന് അടിയറവ് വെച്ചുകൊള്ളാം എന്നുള്ള സതീശന്റെയും മോഡിയുടെയും ധാരണ, അത് ചുരുട്ടിക്കൂട്ടി കയ്യിൽ വെച്ചാൽ മതിയെന്നും തോമസ് ഐസക് പറഞ്ഞു.
കേരളം ഇതുവരെ കാണാത്ത പ്രതിഷേധമാണ് ഇനി കാണാൻ പോകുന്നത്. പിണറായി വിജയൻ കേരളം കണ്ട ഏറ്റവും മികച്ച അഡ്മിനിസ്ട്രേറ്ററും കേരളം കണ്ട ഏറ്റവും മികച്ച ഭരണാധികാരിയും, കേരളം നവകേരളത്തിലേക്ക് നയിച്ച രാഷ്ട്രീയ നേതാവുമാണ്. അദ്ദേഹത്തെ വേട്ടയാടാൻ കേരളം സമ്മതിക്കില്ലെന്നും അദേഹം ഓർമിപ്പിച്ചു.










0 comments