print edition എംഡിഎംഎ ഉപയോഗത്തിനിടെ കോൺഗ്രസ് നേതാവ് പിടിയിൽ

സനീഷ് ജോർജ്
തൊടുപുഴ: രാസലഹരി ഉപയോഗിക്കുന്നതിനിടെ തൊടുപുഴ നഗരസഭ മുൻ ചെയർമാനും ഐഎൻടിയുസി തൊടുപുഴ റീജണൽ കമ്മിറ്റി ചെയർമാനുമായ കുന്നം പാറയ്ക്കൽ സനീഷ് ജോർജ് പൊലീസ് പിടിയിൽ. വ്യാഴം രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
എംഡിഎംഎ ഉപയോഗിക്കുന്നതിനിടെ ഏഴല്ലൂർ -ചെറുതോട്ടിൻകര റോഡിൽ ഏഴല്ലൂർ അമ്പലത്തിന് സമീപത്തുനിന്ന് സുഹൃത്തും അയൽവാസിയുമായ വേലംപറമ്പിൽ നിസാർ മുഹമ്മദിനൊപ്പമാണ് ഇയാൾ പിടിയിലായത്.
ഇരുവരും സഞ്ചരിച്ച സ്കൂട്ടറിൽനിന്ന് എംഡിഎംഎ പറ്റിപ്പിടിച്ചിരുന്ന കവറും വലിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഫ്യൂമറും ഉൾപ്പെടെയാണ് പിടിച്ചത്. കാളിയാർ പൊലീസിന്റെ പിടിയിലാകുമ്പോൾ ഇരുവരും ലഹരി ഉപയോഗിച്ച നിലയിലായിരുന്നു. നാളുകളായി നിരീക്ഷണത്തിലായിരുന്നു.
തൊടുപുഴ ഡിവൈഎസ്പിയുടെ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡാണ് പിടികൂടിയത്. ഇരുവർക്കുമെതിരെ കേസെടുത്ത് നോട്ടീസ് നൽകി ജാമ്യത്തിൽ വിട്ടതായി പൊലീസ് അറിയിച്ചു. എന്നാൽ കേസ് ഒതുക്കാൻ നീക്കം നടക്കുന്നതായി ആരോപണം ശക്തമാണ്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള ഉന്നത നേതാക്കളുടെ അടുപ്പക്കാരനാണ് സനീഷ്. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് സനീഷിനെ നീക്കിയതായി തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കുറിപ്പിറക്കി.










0 comments