print edition കൊടിമരത്തിലുണ്ട് കയ്യൂരിന്റെ സമരചരിത്രം

പൊതുസമ്മേളന നഗരിയിൽ ഉയർത്തിയ കൊടിമരം (ഇടത്), കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളന നഗരിയായ വി എസ് അച്യുതാനന്ദൻ നഗറിൽ (മുല്ലയ്‌ക്കൽ മഹേശ്വരി ഗ്രൗണ്ട്) സ്വാഗതസംഘം ചെയർമാൻ ആർ നാസർ പതാക ഉയർത്തുന്നു (വലത്)
ആലപ്പുഴ: പുന്നപ്ര– വയലാറിന്റെ വിപ്ലവമണ്ണിൽ കർഷകസംഘം സംസ്ഥാന സമ്മേളനത്തിന് ചെങ്കൊടി ഉയർന്നത് കർഷക സമരപോരാട്ട ചരിത്രം ആലേഖനംചെയ്‌ത കൊടിമരത്തിൽ. കയ്യൂർ പോരാട്ടചരിത്രവും രക്തസാക്ഷികളായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ടൻ, പൊടോര കുഞ്ഞമ്പുനായർ, പള്ളിക്കൽ അബൂബക്കർ എന്നീ വിപ്ലവകാരികളുടെ പോരാട്ടവും കയ്യൂർ സമരചിത്രവും രക്തസാക്ഷിമണ്ഡപവും ആലേഖനംചെയ്‌ത കൊടിമരം പൊതുസമ്മേളന നഗരിക്ക് ആവേശമേറ്റി.
തേക്കിൽ തീർത്ത കൊടിമരത്തിൽ അലങ്കാരത്തിന് അടയ്‌ക്കയും നെല്ലും അടക്കമുള്ള കാർഷികോൽപ്പന്നങ്ങളാണ് ഉപയോഗിച്ചിരിക്കുന്നത്. പ്രകാശൻ വെള്ളച്ചാലാണ് രൂപകൽപ്പന ചെയ്‌തത്. സിപിഐ എം മൊടോന്തടം ബ്രാഞ്ച് സെക്രട്ടറിയും കർഷകസംഘം കയ്യൂർ വില്ലേജ് കമ്മിറ്റി അംഗവുമായ എ ലക്ഷ്‌മണനാണ് കൊടിമരം നിർമിക്കാൻ തേക്ക് നൽകിയത്.
വ്യാഴം രാവിലെ കയ്യൂർ രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്‌പാർച്ചന നടത്തിയ ശേഷമാണ് കൊടിമരജാഥ പ്രയാണം ആരംഭിച്ചത്. കിസാൻസഭ അഖിലേന്ത്യാ വൈസ്‌പ്രസിഡന്റ് ഇ പി ജയരാജനിൽനിന്ന് ജാഥാ ക്യാപ്‌റ്റൻ എം പ്രകാശൻ കൊടിമരം ഏറ്റുവാങ്ങി. അഡ്വ. കെ ജെ ജോസഫ് വൈസ്‌ക്യാപ്‌റ്റനും സി എച്ച് കുഞ്ഞമ്പു ജാഥാ മാനേജരുമായിരുന്നു.










0 comments