print edition മാധ്യമങ്ങളെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല: എം എ ബേബി

ആലപ്പുഴ: മാധ്യമസ്ഥാപനങ്ങളെ കടന്നാക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. മാനേജ്മെന്റോ ഉടമയോ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ അത് പ്രത്യേകം പരിശോധിക്കണം.
വിവാദത്തിന്റെ പഴുതിൽ മാധ്യമസ്ഥാപനത്തെ ആക്രമിക്കാൻ ഉപയോഗിക്കുകയാണ് സംസ്ഥാന സർക്കാർ. ഇത്തരം നടപടികളെ മാധ്യമങ്ങൾ ഒറ്റക്കെട്ടായി നേരിടണം. മെസി വിവാദത്തിലാണ് കേസെങ്കിൽ അത് വേറെ രീതിയിലാണ് അന്വേഷിക്കേണ്ടത്. അതിന് റിപ്പോർട്ടർ ചാനലിൽ കയറിയത് തെറ്റാണ്– അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാർട്ടി വിട്ടുപോയി മടങ്ങിവന്ന നിരവധിപേരുണ്ട്. എന്നാൽ പാർടിയെ ഉപേക്ഷിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പോയവരുടെ കാര്യം വേറെയാണ്. അവർ തെറ്റുതിരുത്തി മടങ്ങിവരാൻ താൽപ്പര്യം പ്രകടിപ്പിച്ചാൽ അപ്പോൾ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയറ്റിൽനിന്ന് ഒഴിയാമെന്നും പുതിയ ആളുകൾക്ക് അവസരം നൽകണമെന്നും ടി എം തോമസ് ഐസക്കും ടി പി രാമകൃഷ്‌ണനും നിർദേശിക്കുകയായിരുന്നു. ചില മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന രീതിയിൽ ഇരുവരെയും ഒഴിവാക്കിയെന്ന് വാർത്തനൽകി.
വിപുലീകൃത സംസ്ഥാനകമ്മിറ്റി പാർടിക്ക് വലിയ ഉണർവും പ്രവർത്തകർക്ക് ആത്മവിശ്വാസവും നൽകിയതായും എം എ ബേബി പറഞ്ഞു.










0 comments