print edition ഇവിടം സ്വർഗമാണ്; അസമിൽനിന്നെത്തിയ വിനോദസഞ്ചാരികൾ പറയുന്നു

കുമരകം ചീപ്പുങ്കലിൽ ഹൗസ് ബോട്ട് യാത്രയ്‌ക്കെത്തിയ അസമിൽനിന്നുള്ള വിനോദസഞ്ചാരികൾ ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ
പി സി പ്രശോഭ്
Published on Apr 02, 2026, 12:00 AM | 1 min read
കുമരകം: "ക്ലീനാണ് ഇവിടം. റോഡുകൾ ഉഗ്രൻ. കേരളവും ഇവിടുത്തെ ജീവിതവും അടുത്തറിയുന്നത് പുതിയ അനുഭവമാണ്''–അസമിൽനിന്നെത്തിയ വിനോദസഞ്ചാരികളായ സോഹിനി മജുംദറും സഹോദരൻ സോഹൻ മജുംദറും പറഞ്ഞു. കുമരകം കാണാനെത്തിയ ഇവർക്ക് ഉത്തരവാദിത്ത ടൂറിസം നൽകിയത് കേരളീയ ഗ്രാമീണ ജീവിതത്തിന്റെ പുത്തനനുഭവമായിരുന്നു.
"ഐടി മേഖലയുമായി ബന്ധപ്പെട്ട് 2021ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് നാല് മാസം ഞാൻ തിരുവനന്തപുരത്തുണ്ടായിരുന്നു. അന്ന് കേരളത്തിലെ സർക്കാർ തുടരുകയായിരുന്നെന്ന് അറിയാം. അത് നന്നായെന്ന് ഇൗ നാട് കാണുമ്പോൾ തോന്നുന്നു.''– സോഹിനി പറഞ്ഞു. ദീപ മോനി ചൗഹാൻ, ബിനിത, സുമിത് ദാസ്, സ്വർണ ഗുപ്‌ത എന്നിവരെല്ലാം കുമരകത്തെയും ആലപ്പുഴയെയും കുറിച്ച് കേട്ടറിഞ്ഞ് വന്നതാണ്.
കേരളം ലോകത്തെ പഠിപ്പിച്ച ‘ഉത്തരവാദിത്വ ടൂറിസം'
പ്രദേശവാസികളെക്കൂടി പങ്കെടുപ്പിച്ച് എൽഡിഎഫ് സർക്കാർ രൂപീകരിച്ച ഉത്തരവാദിത്വ ടൂറിസം മിഷനെ ലോകം കൗതുകത്തോടെ നോക്കിക്കണ്ടു. 2023ൽ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച, ലോകത്ത് കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ കുമരകവും മറവൻതുരുത്തും വൈക്കവുമുണ്ടായിരുന്നു. ഉത്തരവാദിത്വ ടൂറിസം മിഷനെയും പ്രത്യേകം പരാമർശിച്ചു.
സഞ്ചാരികൾക്ക് പ്രദേശവാസികൾക്കൊപ്പം ഓലമെടയാനും തഴപ്പായ നെയ്യാനും മീൻപിടിക്കാനുമെല്ലാം ഇവിടെ അവസരമുണ്ട്. 2023ൽ അന്താരാഷ്‌ട്ര ജി20 ഷെർപ്പ സമ്മേളനം നടന്നത് കുമരകത്താണ്. നാട്ടിൻപുറത്തെ കഥകൾ സഞ്ചാരികൾക്ക് പറഞ്ഞുകൊടുക്കാൻ മറവന്തുരുത്തിൽ സ്‌റ്റോറി ടെല്ലേഴ്‌സുണ്ട്. "പെപ്പർ ടൂറിസം' വിപുലമായി നടപ്പാക്കിയാണ് വൈക്കം ടൂറിസം ഭൂപടത്തിൽ ഇടം നേടിയത്. വൈക്കത്തഷ്‌ടമിയെക്കുറിച്ച് ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു. ഉത്തരവാദിത്വ ടൂറിസം മിഷൻ ഇടപെടൽ പ്രദേശവാസികൾക്ക് വരുമാനവുമാകുന്നു.









0 comments