print edition ഇതിപ്പോൾ ഞങ്ങളുടെ വീടുപോലെ

റിതം ഗുഹ, ദീപിക വിശ്വാസ് കാലെ
നിധിൻ രാജു
Published on Mar 25, 2026, 12:00 AM | 1 min read
കൊച്ചി : ‘ഇവിടമിപ്പോൾ ഞങ്ങളുടെ വീടുപോലെയാണ്’– കുസാറ്റിലെ പടവുകളിലിരുന്ന് ദീപികയും റിതം ഗുഹയും പറയുമ്പോൾ കലാലയത്തോടുള്ള സ്നേഹംമാത്രമല്ല, കേരളം നൽകുന്ന കരുതലിനും മാർക്കുണ്ട്. അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗവേഷണ സൗകര്യങ്ങളും മികച്ച പഠനസാഹചര്യവുമാണ് കുസാറ്റിലുള്ളത്. മികച്ച മാർഗനിർദേശങ്ങൾ, അന്താരാഷ്‌ട്ര സഹകരണങ്ങൾ എന്നിവയെല്ലാം ഉറപ്പുതരുന്നു.
വ്യക്തിഗത വളർച്ചയ്ക്കും നല്ല പ്രോത്സാഹനം. വീട്ടിൽനിന്ന് മാറിനിൽക്കുകയാണെന്ന തോന്നൽ ഉണ്ടാക്കിയിട്ടില്ല. ഈ ക്യാമ്പസും കേരളവും എന്നും ഹൃദയത്തിലുണ്ടാകും’– കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല(കുസാറ്റ്)യിലെ ഗവേഷകവിദ്യാർഥികളായ മഹാരാഷ്‌ട്ര താനെ സ്വദേശി ദീപിക വിശ്വാസ് കാലെയും കൊൽക്കത്ത സ്വദേശി റിതം ഗുഹയും പറയുന്നു. ഇന്ത്യയിലുള്ളതിൽ ഏറ്റവും മികച്ച അക്കാദമിക് സൗകര്യങ്ങളാണ് കേരളത്തിലേതെന്ന് ഇരുവരും സാക്ഷ്യപ്പെടുത്തുന്നു.
കുഫോസ് സംഘടിപ്പിച്ച ‘സീവീഡ്‌സ് 2026’ അന്താരാഷ്ട്ര സിന്പോസിയത്തിൽ ദീപിക മികച്ച പ്രബന്ധാവതരണത്തിനുള്ള പുരസ്‌കാരം നേടിയിരുന്നു. അൽഷിമേഴ്സ് പോലുള്ള നാഡീരോഗങ്ങളെ തടയാൻ കടൽപ്പായലിൽനിന്ന് വേർതിരിച്ചെടുക്കുന്ന പോളിസാക്കറൈഡ് ഉപയോഗപ്പെടുത്താമെന്ന കണ്ടെത്തലാണ് മറൈൻ സയൻസിൽ പിഎച്ച്‌ഡി വിദ്യാർഥിയായ ദീപിക അവതരിപ്പിച്ചത്. ആഗോള കോൺഫറൻസുകളിലുൾപ്പെടെ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുള്ള റിതം ഐജിഎസ്‌ടിസി, പിഐഇഎഫ് ഫെലോഷിപ്പുകളും നേടിയിട്ടുണ്ട്. മറൈൻ ബയോളജിയിൽ പിഎച്ച്‌ഡി വിദ്യാർഥിയാണ്.
2026ലെ ടൈംസ് ഹയർ എഡ്യൂക്കേഷൻ (ടിഎച്ച്‌ഇ) ലോക റാങ്കിങ്ങിൽ കംപ്യൂട്ടർ സയൻസ്, ലൈഫ് സയൻസ് വിഭാഗങ്ങളിൽ കുസാറ്റ് 601–800 ഗ്ലോബൽ ബാൻഡിലേക്ക് ഉയർന്നു. സമുദ്രഗവേഷണത്തിൽ ലോക റാങ്കിങ്ങിൽ 58–-ാം സ്ഥാനവുമുണ്ട്. കേരളത്തിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിങ്ങിൽ (കെഐആർഎഫ് 2025) തുടർച്ചയായി രണ്ടാംവർഷവും ഒന്നാമതാണ്. ഫ്രാൻസ്, റഷ്യ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സർവകലാശാലകളുമായി ചേർന്ന് ബിരുദ പ്രോഗ്രാമുകൾ ആരംഭിച്ചതും, നിർമിതബുദ്ധി, ക്ലൈമറ്റ് മോഡലിങ് മേഖലകളിലെ ഗവേഷണത്തിനായി ‘തേജസ്വി' സൂപ്പർ കംപ്യൂട്ടിങ് സംവിധാനമൊരുക്കിയതും നേട്ടമാണ്.










0 comments