"ആള്‍ക്കൂട്ടത്തെയും മാധ്യമങ്ങളെയും ഭയം"; ലോട്ടറി ടിക്കറ്റ് ബാങ്കിൽ നേരിട്ട് കൊടുക്കുമെന്ന് ഭാഗ്യശാലി

കൊച്ചി: 25 കോടിയുടെ തിരുവോണം ബമ്പർ ഒന്നാം സമ്മാനം നേടിയ ഭാഗ്യശാലി കാണാമറയത്ത് തുടരും. നെട്ടൂർ സ്വദേശിനിക്കാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് സൂചനയുള്ളതായി ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഞായർ ഉച്ചയ്ക്ക് 12 മണിയോടെ ഭാഗ്യശാലി കടയിലേക്ക് വരുമെന്നായിരുന്നു കണക്കുകൂട്ടൽ. ഇതോടെ മാധ്യമങ്ങളും ജനങ്ങളും കടയ്ക്ക് മുന്നിൽ തടിച്ചുകൂടി. എന്നാൽ ഭാഗ്യശാലി മാത്രം എത്തിയില്ല.
ആൾക്കൂട്ടത്തെയും മാധ്യമങ്ങളെയും ഭയമാണെന്നും, ടിക്കറ്റ് നേരിട്ട് ബാങ്കിൽ ഏൽപ്പിച്ചോളാമെന്നും ഭാഗ്യശാലി അറിയിച്ചതായി ലതീഷ് പറഞ്ഞു. 'ഒരു സാധാരണ സ്ത്രീയാണ്, അവര് പേടിച്ചിരിക്കുകയാണ്. നാളെയോ മറ്റന്നാളോ അവർ ടിക്കറ്റ് ബാങ്കിൽ കൊടുക്കും - ലതീഷ് പറഞ്ഞു.
TH 577825 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വൈറ്റിലയിലെ ലോട്ടറി മൊത്തവിതരണക്കാരായ ഭഗവതി ഏജൻസീസിൽനിന്നാണ് മരട് നെട്ടൂർ ഐഎൻടിയുസി ജങ്‌ഷനിലെ രോഹിണി ട്രേഡേഴ്‌സ് ഉടമ ലതീഷ് വിൽപ്പനയ്‌ക്ക് ടിക്കറ്റ് വാങ്ങിയത്. ഒരുവർഷംമുൻപാണ് ലോട്ടറിവിൽപ്പന തുടങ്ങിയത്. രണ്ടുമാസംമുൻപ് ഒരുകോടി രൂപ സമ്മാനം ലതീഷ് വിറ്റ ടിക്കറ്റിന് ലഭിച്ചിരുന്നു.
തിരുവനന്തപുരം ഗോര്‍ക്കി ഭവനിൽ ശനിയാഴ്‌ചയായിരുന്നു നറുക്കെടുപ്പ്. തിരുവോണം ബമ്പറിന്റൈ 75 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. അച്ചടിപിശക് സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെയുളളവ വിറ്റഴിച്ചു. പാലക്കാടാണ് കൂടുതല്‍ വിൽപ്പന നടന്നത്, 14,07,100 എണ്ണം. രണ്ടാംസ്ഥാനത്തുള്ള തൃശൂരിൽ 9,37,400 ടിക്കറ്റും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ഉം ടിക്കറ്റും വിറ്റു.










0 comments