print edition റോഡ് കൈയേറ്റം; മേയറുടെ വാദം പൊളിഞ്ഞു, ഫ്ലാഗ് ഓഫ് ദൃശ്യങ്ങൾ പുറത്ത്

വി വി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്യുന്നു
വഞ്ചിയൂർ: പരിസ്ഥിതി ദിനത്തിൽ തിരക്കേറിയ തകരപ്പറമ്പ് റോഡ് തടസ്സപ്പെടുത്തി വേദി കെട്ടിയ സംഭവത്തിൽ മേയർ വി വി രാജേഷിന്റെ വാദങ്ങൾ പൊളിയുന്നു.
പരിപാടിയുമായി തനിക്കോ കോർപറേഷനോ ബന്ധമില്ലെന്ന് മേയർ കൈകഴുകിയതിനു പിന്നാലെ, പരിപാടി മേയർ ഫ്ലാഗ് ഓഫ് ചെയ്യുന്ന ദൃശ്യങ്ങൾ പുറത്ത്.
വഞ്ചിയൂർ പുത്തൻ റോഡിലെ സ്വന്തം വസതിക്ക് സമീപമാണ് മേയർ ഫ്ലാഗ് ഓഫ് ചെയ്തത്. ഇതോടെ കോർപറേഷന്റെയും സംസ്ഥാന സർക്കാരിന്റെയും പൂർണ സഹകരണത്തോടെയാണ് നഗരത്തെ സ്തംഭിപ്പിച്ച പരിപാടി സംഘടിപ്പിച്ചതെന്ന് വ്യക്തം.
കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ പരിപാടിയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. സംഭവം നേരത്തേ വിവാദമായതോടെ ഉത്തരവാദിത്വം പൊലീസിന്റെ തലയിൽ കെട്ടിവച്ച് മേയറും ഡെപ്യൂട്ടി മേയറും അവസാന നിമിഷം പരിപാടിയിൽനിന്ന് വിട്ടുനിന്നിരുന്നു.
വിവാദം ഭയന്ന് വേദിയിൽ സ്ഥാപിച്ചിരുന്ന ഇവരുടെ ചിത്രങ്ങൾ സംഘാടകർ പിന്നീട് മറയ്ക്കുകയും ചെയ്തു. റോഡ് കൈയേറി വേദി പണിയാൻ അനുമതി നൽകിയിരുന്നില്ലെന്ന് വഞ്ചിയൂർ പൊലീസ് വ്യക്തമാക്കി.
സംഭവത്തിൽ കണ്ടാലറിയാവുന്ന 50 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. റോഡിന്റെ പകുതിയിലധികം ഭാഗവും കൈയേറിയാണ് "പുനർജനി' പരിപാടിയുടെ വേദി നിർമിച്ചത്. ഇതുമൂലം മണിക്കൂറുകളോളമാണ് പ്രദേശത്ത് വാഹനക്കുരുക്കുണ്ടായത്.









0 comments