ബിജെപി ഗുണ്ടാരാജ്
print edition തിരുവനന്തപുരം കോർപറേഷനിൽ കൗൺസിലർമാരെ ചവിട്ടിമെതിച്ചു

ബിജെപി കൗൺസിലർമാരുടെ ആക്രമണത്തിൽ കാലൊടിഞ്ഞ എസ് എസ് സിന്ധു
തിരുവനന്തപുരം : പുനർസത്യപ്രതിജ്ഞയിൽ ചട്ടംലംഘിച്ച മേയർ വി വി രാജേഷ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സമരംചെയ്‌ത എൽഎഡിഎഫ് അംഗങ്ങളെ ക്രൂരമായി അക്രമിച്ച് മേയറും ബിജെപി കൗൺസിലർമാരും. പത്ത് കൗൺസിലർമാർക്ക് പരിക്കേറ്റു. നികുതി അപ്പീൽ സ്ഥിരംസമിതി ചെയർപേഴ്സൺ സിന്ധു ശശിയുടെ തല അടിച്ചുപൊട്ടിച്ചു. ഗുരുതരപരിക്കേറ്റ സിന്ധുവിന്റെ തലയിൽ നാല് തുന്നലുണ്ട്. കൗൺസിലർമാരായ എസ് എസ് സിന്ധുവിന്റെയും ആർ വീണാകുമാരിയുടെയും കാലിന് പൊട്ടലുണ്ട്.
പരിക്കേറ്റ കെ ശ്രീകുമാർ, ആർ പി ശിവജി, രാഖി രവികുമാർ, വഞ്ചിയൂർ പി ബാബു, ടി കെ രഞ്ജിത് എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈക്കോടതിയെ വിധിയെ തുടർന്ന് പുനർ സത്യപ്രതിജ്ഞ നടത്തിയതിലെ ചട്ടലംഘനം ചൂണ്ടിക്കാട്ടിയാണ് മേയറുടെ ചേംബർ ഉപരോധിച്ചത്. എൽഡിഎഫ് കൗൺസിലർമാരുടെ ഇടയിലേക്ക് മേയർ വി വി രാജേഷും സംഘവും ഇടിച്ചുകയറി. ചേംബറിലെത്താൻ മറ്റൊരു വാതിലുണ്ടായിട്ടും മേയറുടെ നേതൃത്വത്തിൽ സമരക്കാരെ ചവിട്ടിമെതിച്ചു.
ഡെപ്യൂട്ടി മേയർ ആശനാഥ്, പാപ്പനംകോട് സജി, സിമി ജ്യോതിഷ്, വി ജി ഗിരികുമാർ, എം ആർ ഗോപൻ, ജി എസ് മഞ്ജു, ചെന്പഴന്തി ഉദയൻ, ആർ സി ബീന തുടങ്ങിയ ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. കാപ്പ കേസിൽ ജയിലിലായ ആർ സുഗതനെ കോർപ്പറേഷൻ കൗൺസിലിൽ നിന്ന് പുറത്താക്കണമെന്നും ഇദ്ദേഹത്തെ സംരക്ഷിക്കുന്ന മേയർ രാജിവയ്‌ക്കണം എന്നുമാവശ്യപ്പെട്ട് കോർപറേഷനുമുന്നിൽ എൽഡിഎഫിന്റെ അനിശ്‌ചിതകാല റിലേ സത്യഗ്രഹം തുടരുകയാണ്.










0 comments