ഇതാ പരാതി; മാങ്കൂട്ടത്തിലിന്റെ കുരുക്ക് മുറുകി; വെട്ടിലായി സംരക്ഷണം ഒരുക്കിയ കോൺഗ്രസ് നേതൃത്വം

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ ലൈംഗികചൂഷണത്തിനിരയായ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെ കുരുക്ക് മുറുകിയെന്ന് വ്യക്തം. ഇതോടെ വെട്ടിലായിരിക്കുകയാണ് മാങ്കൂട്ടത്തിലിന് സംരക്ഷണം ഒരുക്കിയ കോൺഗ്രസ് നേതൃത്വം.
പരിപൂർണമായും രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണിജോസഫും മുതൽ സംസ്ഥാന നേതൃത്വം വരെ കൈക്കൊണ്ടത്.
വേണുഗോപാലിന്റെ പിന്തുണയോടെയാണ് പാലക്കാട് ഡിസിസി യും വി കെ ശ്രീകണ്ഠൻ എംപിയും രാഹുലിനെ വീണ്ടും സജീവമാക്കുന്നതിനായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറക്കിയിരുന്നു. മുസ്ലിം ലീഗും ഇതിന് പച്ചക്കൊടി കാണിച്ചു.
ശബ്ദ സന്ദേശമോ ചാറ്റോ നിഷേധിക്കാത്ത രാഹുൽ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത് തനിക്ക് ഇതിനെല്ലാം നിയമപരമായ അവകാശമുണ്ട് എന്നതായിരുന്നു. ധിക്കാരപരമായ ഇത്തരം അഭിപ്രായപ്രകടനങ്ങളോട് കടുത്ത പ്രതിഷേധം വോട്ടർമാർമാർ ഉൾപ്പടെയുള്ളവർ പ്രകടിപ്പിച്ചിരുന്നു.
യൂത്ത് കോൺഗ്രസിലും വലിയ പൊട്ടിത്തെറിയാണ് ഇൗ വിഷയത്തിൽ ഉയർത്തി. 'സൈക്കോ പാത്തുകളെ പടിയടച്ച് പിണ്ഡം വയ്ക്കണം’ എന്നാണ് യൂത്ത്‌കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സാജൻ സമൂഹമാധ്യമത്തിൽ ആവശ്യപ്പെട്ടത്. നിരവധി പ്രവർത്തകർ ഇവർക്ക് പിന്തുണയുമായി എത്തിയെങ്കിലും വ്യാപകമായ സൈബർ ആക്രമണവും പ്രവർത്തക നേരിട്ടു. എ ഗ്രൂപ്പിന്റെ അഭിപ്രായമാണ് സജന രേഖപ്പെടുത്തിയതെന്നും ചർച്ചയുണ്ടായിരുന്നു.
പ്രണയം നടിച്ചും കുട്ടിയെ വേണമെന്ന് തെറ്റിദ്ധരിപ്പിച്ചും പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തശേഷം ഉപേക്ഷിച്ചതിന്റെ തെളിവുകളാണ് മുൻപ് പുറത്തുവന്നത്. ഗർഭിണിയാകാൻ സമ്മർദ്ദം ചെലുത്തുന്നതാണ് വാട്‌സാപ്‌ചാറ്റ്. പിന്നീട് ഗർഭം അലസിപ്പിക്കാൻ സമ്മർദം ചെലുത്തുന്നതാണ് ഫോൺസംഭാഷണം.
ഗുരുഭൂതനായ ഷാഫി പറന്പിൽ രാഹുൽ സംരക്ഷണ യജ്ഞത്തിന് മുന്നിലുണ്ട്. മാധ്യമങ്ങളോട് ഇൗ വിഷയത്തിൽ ‘ഒന്നും പറയാനില്ല’ എന്ന് പറഞ്ഞ ഷാഫി അനുയായികൾക്ക് നൽകിയ നിർദേശം മാങ്കൂട്ടത്തിലിനെ പരമാവധി പരിപാടികളിൽ പങ്കെടുപ്പിക്കാനാണ്. ഷാഫിക്കുൾപ്പടെ കനത്ത തിരിച്ചടിയാണ് പെൺകുട്ടി നൽകിയ പരാതി.
സെക്രട്ടറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് യുവതി പരാതി നൽകിയത്. ഡിജിറ്റൽ തെളിവുകൾ അടക്കം യുവതി കൈമാറിയെന്നാണ് വിവരം. മാങ്കൂട്ടത്തിലിനെ ഉടന്‍ ചോദ്യം ചെയ്യും. വിവാഹ വാഗ്ദാനം നൽകി ലൈംഗികചൂഷണം നടത്തുകയും, പിന്നീട് ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തുവെന്നാണ് പരാതി.









0 comments