മണ്ണിടിച്ചിലിൽ മരിച്ച ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്‌സിങ് കോളേജ് ഏറ്റെടുക്കും

അപകടത്തിൽ മരിച്ച ബിജു
തിരുവനന്തപുരം: അടിമാലിയിൽ ദേശീയ പാതയുടെ നിർമ്മാണത്തിനിടെ മണ്ണിടിച്ചിലിൽ മരണപ്പെട്ട ബിജുവിന്റെ മകളുടെ പഠന ചെലവ് നഴ്‌സിങ് കോളേജ് ഏറ്റെടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. കോട്ടയം കങ്ങഴ തെയോഫിലോസ് നഴ്‌സിംഗ് കോളേജിൽ രണ്ടാം വർഷ വിദ്യാർഥിനിയായ ബിജുവിന്റെ മകളുടെ പഠന ചെലവാണ് കോളേജ് ഏറ്റെടുക്കുന്നത്.
മന്ത്രി വീണാ ജോർജ് കോളേജിന്റെ ചെയർമാൻ ജോജി തോമസുമായി സംസാരിച്ചിരുന്നു. കോഴ്‌സ് പൂർത്തീകരിക്കുന്നതിനായി തുടർ വിദ്യാഭ്യാസ ചിലവുകൾ, പഠന ഫീസും ഹോസ്റ്റൽ ഫീസുമടക്കം എല്ലാം കോളേജ് ഏറ്റെടുക്കാമെന്ന് അദ്ദേഹം മന്ത്രിയെ അറിയിക്കുകയായിരുന്നു. ജോജി തോമസിനോട് മന്ത്രി പ്രത്യേകം നന്ദി അറിയിച്ചു. ബിജുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുകയും അനുശോചനം അറിയിക്കുകയും ചെയ്യുന്നതായും മന്ത്രി പറഞ്ഞു.
ശനി രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. അടിമാലി ലക്ഷംവീടിന് സമീപം 40 അടിയോളം ഉയരത്തിൽനിന്നും മൺതിട്ട ഇടിഞ്ഞുവീഴുകയായിരുന്നു. അപകടത്തിൽ ബിജുവിന്റെ ഭാര്യ സന്ധ്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബന്ധുവീട്ടിൽ പോയ ബിജുവും കുടുംബവും സർട്ടിഫിക്കറ്റ് എടുക്കാൻ മടങ്ങിവന്നപ്പോഴായിരുന്നു അപകടം.
മണ്ണുമാന്തിയന്ത്രവുമായി അഗ്നിരക്ഷാസേനയും എൻഡിആർഎഫ് സംഘവും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ദുഷ്കരമായ രക്ഷാദൗത്യത്തിനൊടുവിൽ അഞ്ചുമണിക്കൂറോളം കഴിഞ്ഞ ശേഷമാണ് ബിജുവിനെ പുറത്തെടുക്കാനായത്.










0 comments