print edition വ്യവസായം നമ്പർ വൺ

തിരുവനന്തപുരം : സംസ്ഥാന വ്യവസായ വകുപ്പ് നടപ്പാക്കിയ സംരംഭക വർഷം പദ്ധതി ലോകശ്രദ്ധയാകർഷിച്ചു. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷന്റെ നോവൽ ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരം കേരളത്തിന്റെ സംരംഭക വർഷം പദ്ധതിക്ക് ലഭിച്ചു.
അമേരിക്കൻ സൊസൈറ്റിയുടെ 87 വർഷത്തെ ചരിത്രത്തിൽ ഇന്ത്യയിൽനിന്നുള്ള പദ്ധതി അംഗീകാരം നേടുന്നത് ആദ്യം. പ്രധാനമന്ത്രി പങ്കെടുത്ത ദേശീയ വ്യവസായ അവലോകന യോഗത്തിൽ ഇന്ത്യയിലെ എംഎസ്എംഇ രംഗത്തെ മികച്ച പദ്ധതിയായും (ബെസ്റ്റ് പ്രാക്ടീസ്) സംരംഭക വർഷം തെരഞ്ഞെടുക്കപ്പെട്ടു. ദാവോസിലെ വേൾഡ് എക്കണോമിക് ഫോറത്തിലും കേരളത്തിന് പ്രശംസ ലഭിച്ചു. പദ്ധതിയിലൂടെ മൂന്നര ലക്ഷത്തിലധികം സംരംഭങ്ങളാണ് ആരംഭിച്ചത്. 23,000 കോടിയുടെ നിക്ഷേപവും 7.5 ലക്ഷം തൊഴിലവസരവും സൃഷ്ടിച്ചു.
വളരുന്നു വ്യവസായം
വ്യവസായ മുന്നേറ്റത്തിലെ കേരളത്തിന്റെ കുതിപ്പ് സമാനതകളില്ലാത്തതാണ്. വ്യവസായ സൗഹൃദ റാങ്കിങ്ങിൽ രാജ്യത്ത് ഇരുപത്തെട്ടാം സ്ഥാനത്തായിരുന്നിടത്ത് നിന്നാണ് കേരളം പതിനഞ്ചാം റാങ്കിലേക്കും തുടർന്ന് ഒന്നാം റാങ്കിലേക്കും കുതിച്ചത്. ബിസിനസ് ചെയ്യാൻ സർക്കാർ നൽകുന്ന സേവനത്തിന്റെ കാര്യക്ഷമതയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തിത്.
ഒന്നിലെത്തി എന്നുമാത്രമല്ല, തുടർച്ചയായി അതു നിലനിർത്താനും കേരളത്തിനായി. കൊച്ചിയിൽ സംഘടിപ്പിച്ച ആഗോള നിക്ഷേപക സംഗമത്തിൽ നാണൂറിലധികം കമ്പനികളിൽനിന്നായി 1.96 ലക്ഷം കോടി രൂപയുടെ നിക്ഷേപ വാഗ്‌ദാനമാണ് ലഭിച്ചത്. 10 മാസം പിന്നിടുമ്പോൾ ഇതിൽ 104 പദ്ധതികളുടെ നിർമാണം ആരംഭിച്ചു. 35,000 കോടി രൂപയുടെ നിക്ഷേപവും 50,000ൽ അധികം തൊഴിലവസരവുമാണ് സൃഷ്ടിച്ചത്. ഇതിനുപുറമെ, മീറ്റ് ദി ഇൻവസ്റ്റർ പരിപാടിയിലൂടെ 15000 കോടിയുടെ നിക്ഷേപവും എത്തി.
ലോകോത്തര കമ്പനികളാണ് ഇത്തരത്തിൽ കേരളത്തിലേക്ക് എത്തിയത്. ദാവോസിലെ വേൾഡ് എക്കണോമിക് ഫോറം അംഗീകരിച്ച പ്രധാന പദ്ധതികളിൽ ആദ്യത്തേത് 18,000 കോടി രൂപ പ്രതീക്ഷിക്കുന്ന കേരളത്തിന്റെ ഹൈഡ്രജൻ വാലിയാണ്. കേരളത്തിലേക്ക് വിദേശരാജ്യങ്ങളില്‍നിന്നും അയൽസംസ്ഥാനങ്ങളിൽനിന്നുമുള്ള 40,000 ടോപ് സികില്‍ഡ് പ്രൊഫഷണലുകളുടെ റിവേഴ്സ് മൈഗ്രേഷനാണ് ഇൗ വർഷമുണ്ടയത്. ഇതിൽ 49 ശതമാനം വിദേശ രാജ്യങ്ങളിൽനിന്നും 51 ശതമാനം മറ്റു സംസ്ഥാനങ്ങളിൽനിന്നുമാണ് തിരികെയെത്തിയത്. കൊച്ചി-–ബംഗളൂരു വ്യവസായ ഇടനാഴിയും യാഥാർഥ്യമാകുന്നു. ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 18ൽനിന്ന് 27 ആയി ഉയർന്നു.










0 comments