print edition എംപവേഡ് കമ്മിറ്റിയും ഓഹരി വിൽപ്പനയെ അനുകൂലിക്കും

എസ് കിരൺബാബു
Published on Jul 12, 2026, 12:00 AM | 1 min read
തിരുവനന്തപുരം: വിഴിഞ്ഞം ഓഹരിക്കൈമാറ്റത്തിൽ കരാർലംഘനമുണ്ടെന്ന് വ്യക്തമായിട്ടും നടപടിയടുക്കാതെ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേഡ് കമ്മിറ്റി. മുഖ്യമന്ത്രിയുടെ കീഴിലുള്ള ധന, തുറമുഖ, നിയമ വകുപ്പ് സെക്രട്ടറിമാരും വിഴിഞ്ഞം എംഡിയുമാണ് ഓഹരിവിൽപന പരിശോധിക്കാനുള്ള കമ്മിറ്റിയിലുള്ളത്. മുഖ്യമന്ത്രിയുടെയോ ഓഫീസിന്റേയോ നിർദേശം പാലിച്ചാകും തീരുമാനം.
മുഖ്യമന്ത്രിയുടെ സെക്രട്ടറിയും തുറമുഖ സെക്രട്ടറിയും ഒരാളാണെന്നതിനാൽ, മുഖ്യമന്ത്രിയുടെ നിലപാടാകും അവതരിപ്പിക്കുക. ഇത് ഓഹരിവിൽപനയ്‌ക്ക് അനുകൂലമാകും. കരാറിലെ രണ്ട് സുപ്രധാന വ്യവസ്ഥ ലംഘിച്ചിട്ടും നടപടിയെടുക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഓഹരിക്കൈമാറ്റം മുഖ്യമന്ത്രി അറിഞ്ഞാണെന്ന് സ്ഥിരീകരിക്കുന്നതാണിത്. സർക്കാരിനെ അനൗദ്യോഗികമായി അറിയിച്ചിരുന്നതായി അദാനി പോർട്ട് അധികൃതർ വ്യക്തമാക്കിയിട്ടുമുണ്ട്.
കൺസെഷൻ കരാറിലെ 5 (3), 5 (9) വ്യവസ്ഥകൾ ലംഘിച്ചാണ് ഓഹരിക്കൈമാറ്റ നടപടികൾ ആരംഭിച്ചത്. ഓഹരിക്കൈമാറ്റമോ ഉടമസ്ഥാവകാശം മാറ്റുമ്പോഴോ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്ന കരാറിലെ 5 (3) വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ല. കരാറിലെ 5 (9) പ്രകാരം അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും (എവിപിപിഎൽ) സഹോദര സ്ഥാപനങ്ങളും വിഴിഞ്ഞം തുറമുഖത്തിന് 250 കിലോമീറ്ററിനുള്ളിലുള്ള തുറമുഖത്തിൽ 25ശതമാനത്തിലധികം ഓഹരി എടുക്കരുത്.
സമീപ തുറമുഖങ്ങളിൽ 25ശതമാനത്തിലധികം ഉടമസ്ഥതയുള്ള കമ്പനിക്കോ വ്യക്തിക്കോ വിഴിഞ്ഞത്ത് 25ശതമാനത്തിലധികം ഓഹരി വാങ്ങാനുമാകില്ല. അദാനി ഗ്രൂപ്പിന്റെ 49ശതമാനം ഓഹരി വാങ്ങാൻ ഉടമ്പടി വച്ച എംഎസ്‌സിക്ക് വിഴിഞ്ഞത്തുനിന്ന് 187കിലോമീറ്റർ മാത്രം അകലെയുള്ള തൂത്തുക്കുടി തുറമുഖത്തിന്റെ ഒരു ടെർമിനലിന്റെ പൂർണ ഉടമസ്ഥാവകാശമുണ്ട്. കരാറിൽ തുറമുഖം എന്നാണെന്നും എംഎസ്‍സിയുടെ നിയന്ത്രണത്തിലുള്ളത് ടെർമിനൽ മാത്രമാണെന്നും അതിനാൽ 5 (9) ബാധകമല്ലെന്നുമാണ് അദാനി ഗ്രൂപ്പിന്റെ വാദം.
തുറമുഖത്തിന്റെ പ്രധാന വരുമാനസ്രോതസ്സും പ്രവർത്തന കേന്ദ്രവും ടെർമിനലുകളാണെന്നിരിക്കെ ഇൗ വാദം കോർപറേറ്റ് തന്ത്രമാണ്. തൂത്തുക്കുടി തുറമുഖം നിലവിൽ എംഎസ്‌സി-യുടെ ആസ്‌തി പട്ടികയിലില്ലെന്നും അത് മറ്റൊരു കമ്പനിക്കും ആണെന്നാണ് അദാനി ഗ്രൂപ്പ് സമർഥിക്കുന്നത്.










0 comments