നന്നാകുമെന്ന് പ്രതീക്ഷയില്ല; പരോൾ നൽകിയാൽ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കും; മാനസിക നില ഭദ്രം; കൂസലില്ലാതെ വിധി കേട്ട് ചെന്താമര

തിരുവനന്തപുരം: നെന്മാറ പോത്തുണ്ടി തിരുത്തന്പാടം ബോയൻ കോളനിയിലെ സജിതയെ(35) കൊലപ്പെടുത്തിയ കേസിൽ ഇരട്ട ജീവപര്യന്തം നൽകിയുള്ള വിധിയിൽ പ്രതി ചെന്താമര കേട്ടത് യാതൊരുവിധ ഭാവമാറ്റവുമില്ലാതെ. പ്രതി കുറ്റം ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. പ്രതിയുടെ മാനസികനില ഭദ്രമാണ്. ഇയാൾ നന്നാകുമെന്ന് പ്രതീക്ഷയിയില്ല. ഏതേലും ഘട്ടത്തിൽ പരോൾ നൽകേണ്ട സാഹചര്യം വന്നാൽ സാക്ഷികളുടെ സുരക്ഷ ഉറപ്പാക്കും. മൂന്നേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. സജിതയുടെ മക്കൾക്ക് നഷ്ടപരിഹാരം നൽകണം. അപൂർവങ്ങളിൽ അപൂർവമായ കേസല്ലെന്നും – പാലക്കാട് സെഷൻസ് കോടതി പറഞ്ഞു.
ചെന്താമരയ്‌ക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു. സജിത വധത്തിനുമുമ്പ് പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2019 ആഗസ്‌ത് 31ന് സജിതയെ അയൽവാസി ചെന്താമര വീട്ടിൽക്കയറി വെട്ടിക്കൊന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. ചെന്താമരയുടെ ഭാര്യ പിണങ്ങിപ്പോകാൻ കാരണമായത് സജിതയാണെന്ന് സംശയിച്ചാണ് കൊലപാതകം. മൂന്നുമാസത്തിനകം അന്വേഷകസംഘം കുറ്റപത്രം സമർപ്പിച്ചു. അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ചെന്താമര 2025 ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ (55), സുധാകരന്റെ അമ്മ ലക്ഷ്‌മി (75) എന്നിവരെ വെട്ടിക്കൊല്ലുകയായിരുന്നു.










0 comments