എല്ലാവർക്കും നന്ദി, പെരുന്നാൾ ദിനത്തിൽ നാട്ടിലെത്തിയത് ഇരട്ടിമധുരം: അബ്ദുൾ റഹീം

കോഴിക്കോട്: പെരുന്നാൾ ദിനത്തിൽ നാട്ടിലെത്തിയത് ഇരട്ടിമധുരമായെന്ന് അബ്ദുൾ റഹീം. തന്റെ മോചനത്തിനായി ഒരുമിച്ച അല്ലാവർക്കും റഹീം നന്ദി പറഞ്ഞു. റഹീമിൻ്റെ കോടമ്പുഴ സീനത്ത് മൻസിലിൽ വീട്ടിൽ വൈകാരിക നിമിഷങ്ങളാണ് നടന്നത്. നാട്ടുകാരും ബന്ധുക്കളും ആവേശപൂർവം അദ്ദേഹത്തെ സ്വീകരിച്ചു. നിറകണ്ണുകളോടെ റഹീമിൻ്റെ ഉമ്മ മകനെ ചേർത്തുപിടിച്ചു.
ലോക മലയാളിയുടെ നിശ്‌ചയദാർഢ്യത്തിന്റെ കരുത്തിൽ മരണത്തിൽനിന്ന് ജീവിതം തിരിച്ചുപിടിച്ചാണ് അബ്‌ദുൾ റഹീം നാട്ടിലെത്തിയത്. നിയമനടപടികൾ പൂർത്തിയാക്കി സൗദി അറേബ്യൻ സമയം ബുധൻ രാത്രി 11.55ന് റിയാദിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് ഐ എക്സ് 322ല്‍ പുറപ്പെട്ട റഹിം, വ്യാഴം രാവിലെ 7.32ഓടെയാണ് കരിപ്പൂരിലെത്തിയത്.
2006 നവംബർ 28ന് 26–ാം വയസ്സിൽ റിയാദിലെത്തിയതാണ് കോടമ്പുഴ പരേതനായ മച്ചിലകത്ത് പീടിയേക്കൽ മുഹമ്മദ് കുട്ടിയുടെയും ഫാത്തിമ(പാത്തു)യുടെയും ഇളയമകൻ അബ്ദുൽ റഹീം. ഡ്രൈവർ ജോലിയിൽ ഒരുമാസം പിന്നിടുംമുമ്പെ ഡിസംബർ 24നാണ് സ്പോൺസറുടെ അസുഖബാധിതനായ മകൻ കൊല്ലപ്പെട്ട കേസിൽ ജയിലിലടയ്ക്കപ്പെട്ടത്. 2012ൽ വധശിക്ഷ വിധിച്ചു.
ഒടുവിൽ ജന്മനാടിനൊപ്പം മലയാളികളൊന്നിച്ച് 2024 മാർച്ച് അവസാനത്തിലാരംഭിച്ച് ഏപ്രിൽ 12 വരെ നീണ്ട ക്രൗഡ് ഫണ്ടിങ്ങിലൂടെ ശേഖരിച്ച ഫണ്ടിൽനിന്ന് റഹീമിന്റെ ജീവന്റെ വിലയായി 34.35 കോടി രൂപ കൊല്ലപ്പെട്ട കുട്ടിയുടെ പിതാവായ സൗദി പൗരന് ദിയാധനം നൽകുകയായിരുന്നു. തുടർന്ന് 2024 ജൂലൈ രണ്ടിന് റഹീമിന്റെ വധശിക്ഷ റദ്ദാക്കി. 2025 മെയ് 26ന് 20 വർഷം തടവുശിക്ഷയും വിധിച്ചു. ഈ ശിക്ഷാകാലാവധി കഴിഞ്ഞ 20ന് അവസാനിച്ചതിനൊപ്പമാണ് ചൊവ്വ സൗദി സമയം ഉച്ചയോടെ റഹീമിന്റെ ജയിൽ മോചന ഉത്തരവ് പുറത്തിറങ്ങിയത്.











0 comments