print edition സ്ഥലംമാറ്റങ്ങൾ ഇനിയുമെത്ര ജീവനെടുക്കും?

പ്രതീകാത്മക ചിത്രം
തലശേരി: അന്യായ സ്ഥലംമാറ്റത്തിന്റെ രക്തസാക്ഷിയാണ് ദീപലേഖ. അധികാരം എന്തിനുമുള്ള ലൈസൻസാണെന്ന് ധരിച്ചുവശായ ഭരണക്കാരും അധികാരമത്തിൽ തയ്യാറാക്കുന്ന പട്ടികകളിൽ ഒപ്പുവയ്‌ക്കുന്ന ഉദ്യോഗസ്ഥ നേതൃത്വവുമാണ് ഇൗ കൊലപാതകത്തിന് ഉത്തരം പറയേണ്ടത്.
‘റെഡിയായി ഇരുന്നോളൂ, സ്ഥലംമാറ്റമുണ്ടാകു’മെന്ന് മുഖ്യമന്ത്രി ഭീഷണിപ്പെടുത്തിയതിന് പിന്നാലെയുണ്ടാകുന്ന രണ്ടാമത്തെ മരണം. സെക്‌ഷൻ മാറ്റത്തിൽ മനംനൊന്ത് കാസർകോട് കലക്ടറേറ്റിലെ സീനിയർ ക്ലർക്ക് എ ആശാലത ജീവനൊടുക്കിയതിന്റെ നടുക്കം മാറുംമുന്പേയാണ് ദീപലേഖയുടെ ദാരുണാന്ത്യം.
കണ്ണൂർ ഉൾപ്പെടെയുള്ള ജില്ലകളിൽ ഭരണമാറ്റത്തിന് പിന്നാലെ ഭരണകൂട ഭീകരതയാണ്. അധികാരം കിട്ടിയതിന്റെ പിറ്റേന്ന് പല വകുപ്പുകളിലും നീളമുള്ള സ്ഥലംമാറ്റ പട്ടികയിറങ്ങി. ഇടതുപക്ഷ അനുഭാവമുള്ള സർവീസ് സംഘടനകളുടെ നേതാക്കളെ ഒന്നൊഴിയാതെ വിദൂരങ്ങളിലേക്ക് തട്ടി.
കേവലം സർവീസ് സംഘടനാ അംഗത്വമുള്ളവരെയും സമരങ്ങളിൽ പങ്കെടുക്കുന്നവരെയും തെരഞ്ഞുപിടിച്ച് മാറ്റി. ആരോഗ്യവകുപ്പിൽ മാത്രം ഒരുമാസത്തിനിടെ അഞ്ഞൂറോളം പേരെയാണ് മാറ്റിയത്. മഴക്കാല പ്രതിരോധവും ആരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളും പാടെ തിരസ്‌കരിച്ചായിരുന്നു ഉത്തരവുകൾ പലതും.
തിങ്കൾ പകൽ ഒന്നിന് നിശ്‌ചയിച്ച ചൊക്ലി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി യോഗത്തിനെത്തിയപ്പോഴാണ് ദീപലേഖ കുഴഞ്ഞുവീണത്. നേരത്തെ പഞ്ചായത്ത് ഓഫീസിലെത്തിത ദീപലേഖ ആരോഗ്യ സ്ഥിരംസമിതി ചെയർമാൻ കെ ടി കെ പ്രദീപനോട് സ്ഥലംമാറ്റം കണ്ണീരോടെ വിവരിക്കവെയാണ് കുഴഞ്ഞുവീണത്. മരണത്തിന് തൊട്ടുമുന്പ് സംസാരിച്ചതും സ്ഥലംമാറ്റത്തിലെ ബുദ്ധിമുട്ടിനെ കുറിച്ചായിരുന്നുവെന്ന് കെ ടി കെ പ്രദീപൻ പറഞ്ഞു.
പ്രദീപേട്ടാ ട്രാൻസ്‌ഫറാണെന്ന് പറഞ്ഞാണ് സംസാരം തുടങ്ങിയത്. ‘‘മട്ടന്നൂരിലേക്കായിരുന്നു ആദ്യം ട്രാൻസ്‌ഫർ. അപ്പീൽ നൽകിയപ്പോൾ പിണറായിയിലേക്കായി. വയ്യാത്ത കാലുമായി ഇത്രദൂരം ഞാനെങ്ങനെ താണ്ടാനാണ്. ബസിൽ കയറാനും ഇറങ്ങാനും ഞാനെന്ത് ചെയ്യും...’’– വാക്കുകൾ പൂർത്തിയാക്കുംമുന്പേ മുഖമടച്ച് അവർ വീണു.
ഒന്നിനുപിറകെ ഒന്നായുള്ള സ്ഥലംമാറ്റ ഉത്തരവുണ്ടാക്കിയ മാനസിക സംഘർഷമാണ് ദീപലേഖയെ മരണത്തിലേക്ക് നയിച്ചത്. ഡിഎംഒയെ നേരിൽ കണ്ട് ചികിത്സാസംബന്ധമായ രേഖകളും കാലിലെ പരിക്കും ഉൾപ്പെടെ കാണിച്ച് സംസാരിക്കുകയും അപ്പീൽ നൽകുകയും ചെയ്‌തതിനാൽ സ്ഥലംമാറ്റം ഒഴിവാകുമെന്ന പ്രതീക്ഷയിലായിരുന്നു.
ഫെബ്രുവരിയിലാണ് ദീപലേഖ ചൊക്ലി കുടുംബാരോഗ്യകേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറായി എത്തിയത്. മാർച്ചിൽ അപകടത്തിൽപ്പെട്ട് മൂന്നുമാസത്തിലിധകം കിടപ്പിലായി. മൂന്നാഴ്‌ച മുന്പ് ജോലിയിൽ തിരികെ എത്തിയെങ്കിലും നടക്കാൻ പറ്റാത്ത സ്ഥിതിയായിരുന്നു. നാടക പ്രവർത്തകനും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗവുമായ സുരേഷ്‌ബാബു ശ്രീസ്ഥയുടെ നാടകയാത്രയ്‌ക്ക് താങ്ങും തണലുമായ ജീവിതപങ്കാളിയാണ് ദീപലേഖ.










0 comments