print edition സർക്കാർ ഒത്താശയിൽ ടി ജി മോഹൻദാസിന് ജാമ്യം

തിരുവനന്തപുരം: ഡൽഹി ജന്തർമന്തറിൽ സമരംചെയ്‌ത വിദ്യാർഥികളെ വെടിവച്ചുകൊല്ലാൻ ആഹ്വാനംചെയ്‌ത കേസിൽ അറസ്‌റ്റിലായ ആർഎസ്‌എസ് നേതാവ് ടി ജി മോഹൻദാസിന് യുഡിഎഫ് സർക്കാരിന്റെ ഒത്താശയിൽ ജാമ്യം. തിരുവനന്തപുരം സൈബർ പൊലീസ് രജിസ്‌റ്റർചെയ്‌ത കേസിൽ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സ്‌ത്രീത്വത്തെ അപമാനിച്ചതിനുൾപ്പെടെ ഗൗരവ വകുപ്പുകൾ ചുമത്താതെ കേരള പൊലീസും ഇൗ വിവരങ്ങൾ കോടതിയിൽ കൃത്യമായി അറിയിക്കാതെ പ്രോസിക്യൂഷനും ജാമ്യത്തിന് കൂട്ടുനിന്നു. ജൂലൈ 31നാണ് മോഹൻദാസിനെതിരെ പൊലീസ് കേസെടുത്തത്.11 ദിവസംകഴിഞ്ഞാണ് ഞായറാഴ്‌ച കസ്‌റ്റഡിയിലെടുത്ത് തിങ്കളാഴ്‌ച അറസ്‌റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കിയത്.
വിദ്യാർഥികളെ വളഞ്ഞിട്ട് വെടിവച്ചുകൊല്ലാനായിരുന്നു യൂട്യൂബ് ചാനലിലൂടെ ഇയാൾ ആഹ്വാനം ചെയ്‌തത്. സമരം ചെയ്യുന്ന വിദ്യാർഥിനികളും സ്‌ത്രീകളും ബലാത്സംഗം ഇഷ്ടപ്പെടുന്നവരാണെന്നും അധിക്ഷേപിച്ചു. ഇതിനെതിരെ വനിതാ പ്രവർത്തകൾ ഉൾപ്പെടെ നിരവധിപേർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ എഫ്‌ഐആറിൽ സ്‌ത്രീത്വത്തെ അപമാനിക്കലിനെതിരായ വകുപ്പുണ്ടായിരുന്നില്ല.
പിന്നീട് കൂട്ടിച്ചേർത്തതുമില്ല. റിമാൻഡ് അപേക്ഷയുടെ സമയത്തും അക്കാര്യം കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നില്ല. അറസ്‌റ്റുമായി ബന്ധപ്പെട്ട് മുൻകൂട്ടി നോട്ടീസ് നൽകുന്നതിലും പൊലീസ് ഗുരുതര വീഴ്‌ച വരുത്തി. ഇക്കാര്യം കോടതിതന്നെ ചൂണ്ടിക്കാട്ടി. ഒടുവിൽ ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.









0 comments