print edition വീര്യംകുറഞ്ഞ മദ്യത്തിന് നികുതി കുറയ്‌ക്കൽ; ചെത്ത് തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്

ആലപ്പുഴ: വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുത്തനെ കുറയ്‌ക്കാനുള്ള യുഡിഎഫ് സർക്കാർ തീരുമാനത്തിനെതിരെ ചെത്തുതൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. തീരുമാനം പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നിർബന്ധിതമാകുമെന്ന് സംസ്ഥാന കള്ളുചെത്ത് വ്യവസായ തൊഴിലാളി ഫെ-ഡറേഷൻ (സിഐടിയു) വ്യക്തമാക്കി. സംസ്ഥാനത്തിന് 600 മുതല്‍ 1000 കോടി രൂപവരെ നഷ്ടംവരുത്തുന്ന തീരുമാനം മദ്യ ഉൽപ്പാദന വ്യവസായികളെ സഹായിക്കാനാണ്. കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷം ഇത് താറുമാറാക്കും.
വീര്യം കുറഞ്ഞ മദ്യം പ്രോത്സാഹിപ്പിക്കണമെന്ന കാഴ്‌ചപ്പാട് ഉദയഭാനു കമീഷനടക്കം മുന്നോട്ടുവച്ചത് പരമ്പരാഗത വ്യവസായമായ കള്ള് ഉൽപാദനത്തെയും വിപണനത്തെയും പ്രോത്സാഹിപ്പിക്കാനാണ്. വീര്യം വളരെ കുറഞ്ഞ കള്ള് പ്രോത്സാഹിപ്പിച്ച് ചെത്ത് തൊഴിലാളികളെയും ഷാപ്പ് ജീവനക്കാരെയും കുടുംബങ്ങളെയും നിലനിര്‍ത്തണം. അതിനുപകരം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം ഉൽപാദിപ്പിക്കുന്ന മദ്യരാജാക്കന്മാരെ സഹായിക്കാനാണ് സർക്കാർ നീക്കം. ശക്തമായ എതിര്‍പ്പുണ്ടായിട്ടും തീരുമാനം മാറ്റാൻ സർക്കാർ തയ്യാറായിട്ടില്ല. 251 ശതമാനംവരെ ഈടാക്കിവരുന്ന നികുതി 120 ശതമാനമായി കുറയ്‌ക്കുന്നതിൽ വന്‍ അഴിമതി വ്യക്തമാണ്. പൊതുജനങ്ങള്‍ക്ക് ദോഷവും ഖജനാവിന് വൻനഷ്ടവുമുണ്ടാക്കുന്ന തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ടി പി രാമകൃഷ്ണനും ജനറല്‍ സെക്രട്ടറി കെ പ്രസാദും ആവശ്യപ്പെട്ടു.










0 comments