print edition ഭൂമി പ്രധാന കാർഷിക പ്രശ്‌നമായി : തമിഴ്നാട് തേനിയിൽ 98 ഗ്രാമം കുടിയൊഴിപ്പിക്കുന്നത് ചെറുക്കും

തേനിയിലെ 98 ഗ്രാമം കുടിയൊഴിപ്പിക്കുന്നതിനെതിരെ സിപിഐ എം പിന്തുണയോടെ കർഷക സംഘടന തമിഴ്നാട് വിവസായികള്‍ സംഘം നടത്തിയ സമരം (ഫയൽചിത്രം)
ആലപ്പുഴ : കോടിയേരി ബാലകൃഷ്‍ണൻ നഗർ (ആലപ്പുഴ കാമിലോട്ട് കൺവൻഷൻ സെന്റർ) തമിഴ്‌നാട്ടിൽ ഭൂമി പ്രധാന കാർഷിക പ്രശ്‌നമായി മാറിയതായി അഖിലേന്ത്യ കിസാൻ സഭ വൈസ് പ്രസിഡന്റ് ഡി രവീന്ദ്രൻ പറഞ്ഞു. ആയിരവും രണ്ടായിരവും ഏക്കർ ഭൂമി വികസനത്തിന്റെ പേരിൽ സർക്കാർതന്നെ പിടിച്ചെടുക്കുകയാണ്. വനഭൂമി കൈയേറിയെന്ന് ആരോപിച്ച് തമിഴ്നാട് തേനിയിൽ 98 ഗ്രാമം കുടിയൊഴിപ്പിക്കാനാണ് നീക്കം. നൂറ്റാണ്ടുകളായി മലയോടും കാടിനോടും പോരാടി ജീവിതം പടുത്തുയർത്തിയവരാണവർ.
കുടിയൊഴിപ്പിക്കുന്നതിനെതിരെ ആഗസ്ത് ഏഴിന് പതിനായിരം പേരെ അണിനിരത്തി വലിയ പോരാട്ടം നടത്തി. തേനി ജില്ലയിലെ ഒരു പിടി മണ്ണുപോലും വിട്ടുകൊടുക്കില്ലെന്നും എല്ലാവരെയും സംരക്ഷിക്കുമെന്നും തമിഴ്നാട് വിവസായികൾ സംഘം പ്രഖ്യാപിച്ചിട്ടുണ്ട്.
തമിഴ്നാട്ടിലെ കരുത്തുറ്റ കർഷക സംഘടനയായി വിവസായികൾ സംഘം മാറുകയാണ്. നമ്മുക്കൊപ്പം പോരാട്ടത്തിനിറങ്ങാൻ മടിച്ചിരുന്നവർ ഇപ്പോൾ സംഘടനയിലേക്ക് വരികയാണ്.
11 ലക്ഷത്തോളം പേരാണ് ഇന്ന് സംഘടനയിൽ അണിനിരക്കുന്നത്. 20 ലക്ഷം അംഗങ്ങളെ ചേർത്ത് കൂടുതൽ കരുത്തുറ്റതാക്കും. ഇടതുപക്ഷത്തിന് തമിഴ്നാട്ടിൽ ഇടം ലഭിച്ചിട്ടുണ്ട്. ഇടതുപക്ഷം മുന്നേറണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു.
അറുപത് വർഷത്തോളം ദ്രാവിഡ കക്ഷികൾ ഭരിച്ച തമിഴ്നാട്ടിൽ അവരല്ലാത്ത പാർടി അധികാരത്തിലെത്തി. വിജയ്‍യുടെ ടിവികെ. എന്നാൽ വിജയ്‍യുടെ പാർടി കോർപറേറ്റ് അനുകൂല നിലപാടുമായാണ് പോകുന്നതെന്നും സമ്മേളന പ്രതിനിധികളെ അഭിസംബോധനചെയ്‍ത് ഡി രവീന്ദ്രൻ പറഞ്ഞു.










0 comments