വർഗീയ വീഡിയോ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് യുഡിഎഫ് സർക്കാരിന്റെ ക്ലീൻചിറ്റ്, സ്ഥാനക്കയറ്റവും


സ്വന്തം ലേഖകൻ
Published on Jul 02, 2026, 08:47 AM | 1 min read
കൊല്ലം: മതസ്പർധ വളർത്തുന്ന രീതിയില്‍ അപകീർത്തികരമായ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സസ്പെൻഷനിലായിരുന്ന ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റം നൽകി തിരിച്ചെടുത്തു. കെഎംഎംഎല്‍ മിനറല്‍ സെപ്പറേഷൻ യൂണിറ്റിലെ കമ്യൂണിറ്റി ആൻഡ് പബ്ലിക് റിലേഷൻസ് മാനേജരായിരിക്കെ സസ്‌പൻഷനിലായ അനില്‍ മുഹമ്മദിനെയാണ് ക്ലീൻ ചീറ്റ് നല്‍കി സർക്കാർ തിരിച്ചെടുത്തത്. അസിസ്‌റ്റന്റ് ജനറൽ മാനേജരായി സ്ഥാനക്കയറ്റവും നൽകി.
യു ട്യൂബറും ടൈറ്റാനിയം ഓഫീസേഴ്സ് അലയൻസിന്റെ ജനറല്‍ സെക്രട്ടറിയും കൂടിയായ ഇയാൾ സർക്കാർ ജീവനക്കാരനായിരിക്കെ വിവിധ മതങ്ങളുടെ മേലധ്യക്ഷരെ അവഹേളിക്കുന്നതും സാമുദായിക ലഹളയ്ക്ക് വഴിയൊരുക്കുന്നതുമായ വീഡിയോകളാണ് പങ്കുവച്ചത്. കെഎംഎംഎല്ലിന്റെയോ സർക്കാരിന്റെയോ അനുമതി ഇല്ലാതെ ഓഫീസ് സമയങ്ങളില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ ദുരുപയോഗപ്പെടുത്തിയാണ് വർഗീയ വിദ്വേഷം പടർത്തുന്ന വീഡിയോകള്‍ ചെയ്തതെന്ന് വ്യവസായ വകുപ്പ് ഓഫീസർ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി കണ്ടെത്തിയിരുന്നു.
2024 നവംബർ 20ന് കൊല്ലം ബിഷപ് പോള്‍ ആന്റണി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയെത്തുടർന്നായിരുന്നു അന്വേഷണം. ഇയാൾക്കെതിരെ ഉയർന്ന ആരോപണങ്ങൾ തെളിവുസഹിതം വ്യക്തമാക്കുകയും ഗുരുതര കുറ്റകൃത്യം ചെയ്തതായി കണ്ടെത്തുകയും ചെയ്തിരുന്നു. അനുമതി ഇല്ലാതെ വിദേശയാത്ര നടത്തിയെന്നും ഔദ്യോഗിക സംവിധാനം ദുരുപയോഗപ്പെടുത്തിയെന്നും കണ്ടെത്തി. സർവീസിൽനിന്ന് പിരിച്ചുവിടുന്നത് അടക്കമുള്ള നടപടി സ്വീകരിക്കണമെന്ന് കാണിച്ച് വ്യവസായ പ്രിൻസിപ്പല്‍ സെക്രട്ടറി എം പി മുഹമ്മദ് ഹനീഷിന് റിപ്പോർട്ട് നല്‍കി. 2025 മാർച്ച് 26ന് കൂടുതല്‍ അന്വേഷണം നടത്താൻ വ്യവസായ വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറി കെഎംഎംഎല്‍ എംഡിക്ക് നിർദേശം നല്‍കുകയും പിന്നാലെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു. ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് ഇപ്പോഴത്തെ നടപടി.











0 comments