തൃശൂരിൽ സുരേഷ് ഗോപിയെ വേദിയിലിരുത്തി രൂക്ഷവിമർശനം; പാചകവാതക ക്ഷാമത്തിൽ ഭരണസമിതി അംഗങ്ങളുടെ പ്രതിഷേധം

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ചുള്ള എക്സിബിഷൻ ഉദ്ഘാടന വേദിയിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നേരെ ജനപ്രതിനിധികളുടെ രൂക്ഷവിമർശനം. പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്ന് രാജ്യം നേരിടുന്ന കടുത്ത പാചകവാതക ക്ഷാമം പരിഹരിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വേദിയിലുണ്ടായിരുന്നവർ ആവശ്യപ്പെട്ടു.
കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രനാണ് കേന്ദ്രമന്ത്രിക്കു മുന്നിൽ ആദ്യം ഈ ആവശ്യം ഉന്നയിച്ചത്. തുടർന്ന് സംസാരിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, പാചകവാതക ക്ഷാമം സാധാരണക്കാരുടെ ജീവിതത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വിശദീകരിച്ചതോടെ വേദിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി.
ജനപ്രതിനിധികളുടെ വിമർശനത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപി പരസ്യമായി പ്രകോപിതനായി. തുടർന്ന് നടത്തിയ പ്രസംഗത്തിൽ പ്രകോപിതനായാണ് സുരേഷ് ഗോപി സംസാരിച്ചത്. അന്താരാഷ്ട്ര സാഹചര്യങ്ങൾ മൂലമുള്ള പ്രതിസന്ധിയെ രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ പൂരം പ്രദർശന വേദിയിൽ ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ച ജനപ്രതിനിധികളുടെ നിലപാടിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. പാചകവാതക വിതരണം താളംതെറ്റിയതോടെ ജില്ലയിലെ കുടുംബങ്ങളും ചെറുകിട ഹോട്ടലുടമകളും വലിയ പ്രതിസന്ധിയിലാണ്.










0 comments