print edition സൂപ്പർബ് കേരളം

ജൂഡി റോണോ സഹപാഠി അക്ഷരയ്‌ക്കൊപ്പം
സുമേഷ് കെ ബാലൻ
Published on Mar 25, 2026, 12:00 AM | 2 min read
കോട്ടയം : ‘‘വേർതിരിവുകളില്ലാതെ, സ്‌നേഹംകൊണ്ട് വീർപ്പുമുട്ടിക്കുന്ന കൂട്ടുകാരാണ് ചുറ്റും. ഓണവും വിഷുവും ക്രിസ്‌മസുമെല്ലാം എന്റെയും ആഘോഷം. വനിതാദിനത്തിലെ പഞ്ചഗുസ്‌തി മത്സരത്തിൽ ഞാനായിരുന്നു ചാന്പ്യൻ. കൂട്ടുകാരിൽനിന്നും അവരുടെ വീട്ടുകാരിൽനിന്നും അധ്യാപകരിൽനിന്നുമെല്ലാം ലഭിക്കുന്നത് അതിരില്ലാത്ത സ്‌നേഹമാണ്. ഇൗ കരുതലാണ് കേരളത്തെ സൂപ്പറാക്കുന്നത്.’’– കോട്ടയം മഹാത്മാഗാന്ധി സർവകലാശാലയിലെ സോഷ്യൽ വർക്ക് ബിരുദാനന്തര വിദ്യാർഥി ജൂഡി റോണോയുടെ വാക്കുകളിൽ നിറയുന്നു കേരളത്തോടുള്ള ഇഷ്‌ടം.
കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയയാണ് ജൂഡി റോണോയുടെ സ്വദേശം. നൂറ് ശതമാനം സാക്ഷരതയും മറ്റെങ്ങുമില്ലാത്ത ക്ഷേമ പദ്ധതികളും മികച്ച ആതുരശുശ്രൂഷാ കേന്ദ്രങ്ങളുമെല്ലാമാണ് ജൂഡിയെ കേരളത്തിലേക്ക് ആകർഷിച്ചത്. ‘‘വളരെ വിപുലമാണ് ഇവിടത്തെ ക്ഷേമപദ്ധതികൾ. 62 ലക്ഷം പേർക്ക് സാമൂഹ്യസുരക്ഷാ പെൻഷനുണ്ട്. 35നും 60നും ഇടയിൽ പ്രായമുള്ള സ്‌ത്രീകൾക്ക് പ്രതിമാസ ആനുകൂല്യമുണ്ട്. വിദ്യാർഥികൾക്ക് കണക്‌ട് ടു വർക്ക് സ്‌കോളർഷിപ്പുണ്ട്.
കോഴ്‌സിന്റെ ഭാഗമായി ഫീൽഡ് വർക്കിനായി അതിരന്പുഴയിൽ പോയപ്പോഴാണ് കുടുംബശ്രീയെക്കുറിച്ചും തൊഴിലുറപ്പ് പദ്ധതിയെക്കുറിച്ചും അറിഞ്ഞത്. പഠനശേഷം എന്റെ ഗ്രാമത്തിലേക്ക് മടങ്ങിപ്പോയി അവിടെ എന്തെങ്കിലും ചെയ്യണമെന്നാണ് ആഗ്രഹം. ലോകത്തിന് മാതൃകയായ ഇവിടത്തെ പദ്ധതികളിൽ ചിലതെങ്കിലും അവിടെയും യാഥാർഥ്യമാക്കാൻ ശ്രമിക്കും’’– ജൂഡി പറഞ്ഞു.
നോളജ് ഹബ്ബ്
ആന്‍സ് ട്രീസ ജോസഫ്
തിരുവനന്തപുരം : കേരളത്തിലെ കോളേജുകളിലിപ്പോ കുട്ടികള്‍ പഠിക്കുന്നില്ല പോലും... രണ്ടുകൊല്ലം മുന്നെ ഇങ്ങനെയൊരു പ്രചാരണവുമായി ഒരുകൂട്ടരെത്തി. എന്നാലിന്നും കേരളത്തിലെ കോളേജുകളിലും സര്‍വകലാശാലകളിലും നിറയെ വിദ്യാര്‍ഥികളുണ്ട്. ഈ അധ്യയന വര്‍ഷം മാത്രം കേരളത്തില്‍ ബിരുദപഠനത്തിന് ചേര്‍ന്നത് നാല് ലക്ഷം പേരാണ്. ഇതില്‍ 518 വിദേശ വിദ്യാർഥികളുമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുവച്ച സമഗ്ര പരിഷ്കരണത്തിലൂടെ കേരളം ആഗോള ഉന്നതവിദ്യാഭ്യാസ ഹബ്ബാകുകയാണ്.
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലോകനിലവാരത്തിലുള്ള പശ്ചാത്തലസൗകര്യം ഒരുക്കാന്‍ മാത്രം വിനിയോഗിച്ചത് 6000 കോടി രൂപ. മാറ്റങ്ങള്‍ക്ക് തുടക്കമിട്ട കാലഘട്ടത്തിലെ സുപ്രധാന തീരുമാനങ്ങളിലൊന്നാണ് നാലുവര്‍ഷ ബിരുദം. വിദ്യാര്‍ഥികള്‍ക്ക് താൽപര്യമനുസരിച്ച് സ്വന്തം ബിരുദം രൂപകൽപന ചെയ്യാനാകുമെന്നത് കുട്ടികളെ ആകര്‍ഷിച്ചു. പഠനമിടുക്കുള്ളവർക്ക് ഒരു സെമസ്റ്റർ മുന്നേ ബിരുദം നേടാനുള്ള കേരളത്തിന്റെ എന്‍ മൈനസ് വണ്‍ സെമസ്റ്റർ സംവിധാനം യുജിസി ഏറ്റെടുത്തു. ഡൽഹി സർവകലാശാല ഓണേഴ്സ് ബിരുദ വിദ്യാർഥികളുടെ ക്യാപസ്‌റ്റോൺ പ്രൊജക്റ്റിന് മാതൃക കേരളമായിരുന്നു. നാക്, എന്‍ഐആര്‍എഫ്, എന്‍ബിഎ ഗുണനിലവാര പരിശോധനകളിലും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ മികച്ച നേട്ടം കൊയ്‌തു.
നാക് അക്രഡിറ്റേഷനില്‍ കേരള, എം ജി സർവകലാശാലകള്‍ എ ഡബിൾ പ്ലസും കലിക്കറ്റ്, കാലടി, കുസാറ്റ് എന്നിവ എ പ്ലസും കണ്ണൂർ സര്‍വകലാശാല ബി പ്ലസും സ്വന്തമാക്കി. എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ മികച്ച 50 പൊതുസർവകലാശാലകളിൽ നാല് സർവകലാശാലകൾ, മികച്ച പത്തില്‍ രണ്ട് പൊതുസർവകലാശാലകൾ. ഐഐടികൾ, കേന്ദ്രസർവകലാശാലകൾ ഉൾപ്പെട്ട മികച്ച 50 ഉന്നതപഠന സ്ഥാപനങ്ങളിൽ രണ്ട് പൊതുസർവകലാശാലകൾ എന്നിവയും ഉൾപ്പെട്ടു. വൈസ് ചാന്‍സലര്‍മാരെ മുന്നില്‍നിര്‍ത്തി അമിതാധികാരം കാണിച്ച ഗവര്‍ണര്‍മാരെ നേരിട്ടാണ് ഉന്നതവിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം സാധ്യമാക്കിയത്.










0 comments