ഭൂമിയിലെന്തിന് വേർതിരിവുകൾ: സുനിത വില്യംസ്


സ്വന്തം ലേഖകൻ
Published on Jan 22, 2026, 11:07 PM | 1 min read
കോഴിക്കോട്: മനുഷ്യർക്കിടയിൽ എന്തിനാണ് വേർതിരിവുകളും അഭിപ്രായ വ്യത്യാസങ്ങളുമെന്ന് ചിന്തിക്കുന്നതായി ബഹിരാകാശ യാത്രിക സുനിത വില്യംസ്. കെഎൽഎഫ് വേദിയിൽ ‘ഡ്രീംസ് റീച്ച് ഓർബിറ്റ്’ സെഷനിൽ മാധ്യമപ്രവർത്തക പ്രീതി ചൗധരിയുമായി സംസാരിക്കുകയായിരുന്നു അവർ.
മനുഷ്യർ വസിക്കുന്ന ഒരിടമായാണ് ബഹിരാകാശത്തുനിന്നുള്ള കാഴ്ചയിൽ ഭൂമി. അവിടെ ഭിന്നതകളുടെ ആവശ്യമില്ല.
ഇനിയും ചന്ദ്രനിലേക്കടക്കമുള്ള യാത്രകൾ നടത്താൻ ആഗ്രഹമുണ്ടെങ്കിലും ആ ഉത്തരവാദിത്വം പുതിയ തലമുറ ഏറ്റെടുക്കണം. തന്റെ ബഹിരാകാശ ദൗത്യം പൂർത്തിയാക്കി. ബഹിരാകാശത്തുനിന്ന് കണ്ട ഭൂമിയിലെ സ്ഥലങ്ങളിലേക്ക് യാത്രചെയ്യാനാണ് ആഗ്രഹം. പോകാനാഗ്രഹിക്കുന്ന കൂട്ടത്തിൽ കേരളവുമുണ്ട്. തന്നെ ഇന്ത്യയുടെ മകളായി കണ്ടുവെന്നത് അഭിമാനകരമാണ്. ബഹിരാകാശത്തായിരുന്നപ്പോൾ തന്റെ തിരിച്ചുവരവിനായി ഇന്ത്യക്കാർ പ്രാർഥിക്കുന്നുവെന്ന വിവരം ആദ്യം വിശ്വസിച്ചില്ല. അത് ശരിയെന്ന് ബോധ്യമായപ്പോൾ വലിയ സന്തോഷമുണ്ടായി. വിരമിക്കൽ തീരുമാനം വരുമ്പോൾ ഇന്ത്യയിലുണ്ടാകാൻ സാധിച്ചതിലും അഭിമാനമുണ്ട്. ആർജിച്ചെടുത്തവ പുതിയ തലമുറയ്ക്ക് പകർന്നുകൊടുക്കേണ്ടത് അനിവാര്യമാണ്.
ചെറുപ്പക്കാരെ അവരുടെ അവസരങ്ങളിലേക്ക് കണ്ണുതുറപ്പിക്കാനാകണം.
തിരികെ ബഹിരാകാശത്തേയ്‌ക്ക് പോകാൻ എപ്പോഴും ആഗ്രഹമുണ്ട്. എന്നാൽ, നിരവധി ചെറുപ്പക്കാർ ആ ദൗത്യത്തിന് തയ്യാറായുണ്ട്. ചന്ദ്രനിലേക്കുള്ള യാത്ര മോഹിച്ചാണ് താൻ ബഹിരാകാശ യാത്രികയായത്. ചാന്ദ്രയാത്രയിൽ തന്റെ സേവനം അനിവാര്യമെന്ന് നാസ പറഞ്ഞാൽ അതിന്റെ ഭാഗമാകും. ബഹിരാകാശത്തുനിന്ന് മടങ്ങുമ്പോൾ താൻ കരഞ്ഞിരുന്നു. ഇനി ഇവിടേയ്ക്ക് മടങ്ങിയെത്താനാകില്ല എന്നോർത്തായിരുന്നു അത്. മഴയും കാറ്റും കടപ്പുറത്തെ മണൽത്തരികളുമാണ് ബഹിരാകാശത്ത് നഷ്ടബോധമുണ്ടാക്കിയതെന്നും സുനിത പറഞ്ഞു.










0 comments