print edition ഐ സി ബാലകൃഷ്‌ണന്റെ സ്ഥാനാർഥിത്വം; എൻ എം വിജയന്റെ കുടുംബം ഇന്ന് ഉപവാസമിരിക്കും

ബത്തേരി: സുൽത്താൻ ബത്തേരി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഐ സി ബാലകൃഷ്‌ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രിയങ്ക ഗാന്ധി എത്തുന്ന ചൊവ്വാഴ്‌ച ബത്തേരിയിൽ ഉപവാസമിരിക്കുമെന്ന് എൻ എം വിജയന്റെ കുടുംബം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
‘ബാലകൃഷ്‌ണനെ സ്ഥാനാർഥിയാക്കരുതെന്ന് പ്രിയങ്ക ഗാന്ധിയോട് പറഞ്ഞിരുന്നു. നീതി ഉറപ്പാക്കുമെന്നും എല്ലാ സ്ഥാനങ്ങളിൽനിന്നും മാറ്റിനിർത്തുമെന്നും ഉറപ്പുതന്നു. ഇതിന് വിരുദ്ധമായാണ് സ്ഥാനാർഥിയാക്കിയത്. ഐ സി ബാലകൃഷ്‌ണനുവേണ്ടി പ്രിയങ്ക പ്രചാരണം നടത്തുന്നത് കുടുംബത്തോടുള്ള അനീതിയാണ്.
ബത്തേരിയിൽ പ്രിയങ്ക എത്തുമ്പോൾ ഗാന്ധി സ്ക്വയറിൽ സമരമിരിക്കും’– വിജയന്റെ മകൻ വിജേഷും മരുമകൾ പത്മജയും പറഞ്ഞു. കോൺഗ്രസ് നിയമനക്കോഴയിൽ കുരുങ്ങി എൻ എം വിജയനും മകൻ ജിജേഷും മരിച്ച സംഭവത്തിൽ ആത്മഹത്യ പ്രേരണാക്കേസിൽ ഒന്നാം പ്രതിയാണ് ബാലകൃഷ്‌ണൻ.
‘ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിജയിച്ചാൽ മന്ത്രിയാകുമെന്നും അപ്പോൾ കാണിച്ചുതരാമെന്നും ബാലകൃഷ്‌ണൻ പലതവണ ഭീഷണിപ്പെടുത്തി. കടബാധ്യതയുടെ ചെറിയഭാഗം മാത്രമാണ് കോൺഗ്രസ് അടച്ചത്. നിലവിൽ ഒന്നരക്കോടിയിൽ ഏറെ കടബാധ്യതയുണ്ട്’– പത്മജയും വിജേഷും പറഞ്ഞു.
ഐ സി ബാലകൃഷ്‌ണൻ ഡിസിസി പ്രസിഡന്റായിരിക്കെയാണ് കോൺഗ്രസ് ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനം വാഗ്ദാനം ചെയ്ത് കോഴ വാങ്ങിയത്. ട്രഷററായിരുന്ന വിജയനെ ഇടനിലക്കാരനാക്കിയാണ് പണം വാങ്ങിയത്.
ബാധ്യത വിജയന്റെ ചുമലിലായതോടെയാണ് ജീവനൊടുക്കിയത്. പണം ബാലകൃഷ്‌ണൻ ഉൾപ്പെടെയുള്ളവർ തട്ടിയെടുത്തെന്ന് ആത്മഹത്യാ കുറിപ്പിലുണ്ട്. നിയമനക്കോഴയിലെ വിജിലൻസ് കേസിലും ബാലകൃഷ്‌ണൻ ഒന്നാം പ്രതിയാണ്.









0 comments