22,000 കോടിയുടെ കടബാധ്യതയിൽ ആറര കോടി മാത്രം തിരിച്ചടവ്; ബിജെപി എംപിക്കായി ട്രെെബ്യൂണൽ വിചിത്ര വിധി

ന്യൂഡൽഹി: ബിജെപി മുൻ എംപിയും മാധ്യമ പ്രമുഖനുമായ സുഭാഷ് ചന്ദ്രയ്ക്ക് വിവിധ ധനകാര്യ സ്ഥാപനങ്ങളിലേക്ക് തിരിച്ചടയ്ക്കാനുള്ള കോടികളുടെ ബാധ്യതയിൽ വൻ ഇളവ് നൽകി നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി). സുഭാഷ് ചന്ദ്രയ്ക്കെതിരെ ധനകാര്യ സ്ഥാപനമായ ഇന്ത്യ ബുൾസ് നൽകിയ കേസിലാണ് ട്രിബ്യൂണലിന്റെ വിധി .
ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള 22,000 കോടി രൂപയുടെ കടബാധ്യതയിൽ ആറര കോടി രൂപ മാത്രം തിരിച്ചടച്ചാൽ മതി എന്നാണ് ട്രിബ്യൂണലിന്റെ വിചിത്രമായ ഉത്തരവ്.കടക്കാരൻ മുന്നോട്ടുവെക്കുന്ന തിരിച്ചടവ് പദ്ധതിക്ക് മറ്റ് ധനകാര്യ സ്ഥാപനങ്ങൾ നൽകുന്ന അംഗീകാരത്തിനാണ് ഐബിസി നിയമപ്രകാരം മുൻഗണന നൽകുന്നത്. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി (ഐബിസി) നിയമപ്രകാരമാണ് കേസ് ഒത്തുതീർപ്പാക്കിയിരിക്കുന്നത്.
സുഭാഷ് ചന്ദ്രയുടെ തന്നെ സ്ഥാപനമായ വിവേക് ഇൻഫോകോണിന് വേണ്ടി 170 കോടി രൂപ ലോൺ എടുത്തതുമായി ബന്ധപ്പെട്ടാണ് ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് എൻസിഎൽടിയെ സമീപിച്ചത്. നേരത്തെ ഈ വിഷയത്തിൽ ഡിവിഷൻ ബെഞ്ചിൽ ഭിന്നവിധിയുണ്ടായതിനെ തുടർന്ന് മൂന്നാമതൊരു അംഗത്തിന്റെ വിലയിരുത്തലിലേക്ക് എൻസിഎൽടി വിട്ടിരുന്നു.ഇതനുസരിച്ചാണ് എൻസിഎൽടി കേസ് പരിഗണിക്കുന്നത്.
ഈ കേസിൽ ഉൾപ്പെട്ടിട്ടുള്ള 88 ശതമാനം ധനകാര്യ സ്ഥാപനങ്ങളും സുഭാഷ് ചന്ദ്രയുടെ തിരിച്ചടവ് പദ്ധതിയെ അംഗീകരിച്ച സാഹചര്യത്തിലാണ് ട്രിബ്യൂണൽ വിധി പുറപ്പെടുവിച്ചത്.









0 comments