വന്യജീവി ആക്രമണം; ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി

പ്രതീകാത്മക ചിത്രം
എടക്കര: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ഗൂഡല്ലൂരിൽ 48 മണിക്കൂർ ബന്ദ് തുടങ്ങി. വ്യാഴം രാവിലെ ആറിന് ആരംഭിച്ച ബന്ദ് ശനി രാവിലെ ആറുവരെ തുടരും. 13 ദിവസത്തിനിടെ രണ്ടുപേരാണ് കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പ്രതിഷേധിച്ചവർക്കെതിരെ വനം, പൊലീസ് അധികൃതർ ലാത്തിച്ചാർജ് നടത്തി.
നിരവധി പേരെ അറസ്റ്റും ചെയ്‌തു. നരഭോജി കടുവയെ വെടിവച്ച് കൊല്ലുക, കടുവയുടെ ആക്രമണത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം വർധിപ്പിച്ച് നൽകുക, പൊലീസ് പിടികൂടിയവരെ വിട്ടയ്ക്കുക, കടുവ സാന്നിധ്യമുള്ള പ്രദേശങ്ങളിലെ സ്കൂളുകൾക്ക് അവധി നൽകുക, ജന്മം ഭൂമി കേസിൽ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കുക, മസിനഗുഡിവഴി ഊട്ടിയിലേക്കുള്ള റോഡ് തുറക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർവകക്ഷി നേതൃത്വത്തിലാണ് ബന്ദ്.
വഴിക്കടവ് നാടുകാണി ചുരംവഴി ഗൂഡല്ലൂരിലേക്ക് പോയ നൂറുകണക്കിന് വാഹനങ്ങൾ തിരിച്ചയച്ചു. ഓണം പ്രമാണിച്ച് ഊട്ടി, മൈസൂർ, ബംഗളൂരു പ്രദേശത്തേക്ക് സഞ്ചരിച്ച വാഹനങ്ങളും തിരിച്ചയച്ചു. കടകമ്പോളങ്ങളും പെട്രോൾ പമ്പുകളും പൂർണമായി അടച്ചു.
വയനാട്ടിലേക്കും മൈസൂരിലേക്കും സഞ്ചരിക്കേണ്ടവർ ചുരമിറങ്ങി അരീക്കോട് താമരശ്ശേരി ചുരംവഴിയും ഊട്ടിയിലേക്കുള്ള യാത്രക്കാർ പാലക്കാട് വഴിയുമാണ് സഞ്ചരിച്ചത്. വാഹനം തടയുന്നത് കർശനമായതോടെ മലപ്പുറം ജില്ലയിലൂടെ കടന്നുപോകേണ്ട കെഎസ്ആർടിസികൾ ഭൂരിഭാഗവും വഴിക്കടവിൽ സർവീസ് അവസാനിപ്പിച്ച് മടങ്ങി.









0 comments