എട്ടാംക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യ: പ്രസന്റേഷൻ സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധമാർച്ച്

മലപ്പുറം: എട്ടാംക്ലാസ് വിദ്യാർഥി തേജസിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലേക്ക് എസ്എഫ്ഐ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ ഭാരവാഹികൾ പറഞ്ഞു.
ഒരു വിദ്യാർഥിയുടെ ജീവനേക്കാൾ വലുതാണ് മാർക്കും ഗ്രേഡുമെന്ന ചിന്താഗതിയുള്ള മാനേജ്‌മെന്റ് ക്രൂരതയുടെ ഒടുവിലത്തെ ഇരയാണ് തേജസ്. ടിസി ആവശ്യപ്പെട്ടെത്തിയ വിദ്യാർഥിയോട് മോറൽ സയൻസിന് മാർക്ക് കുറവാണെന്നും വീണ്ടും പരീക്ഷയെഴുതണമെന്നും നിർദേശിച്ച അധികൃതരുടെ നിലപാട് മനുഷ്യത്വരഹിതമാണ്. കുട്ടിയെ മാനസികമായി തളർത്തുന്ന പീഡനങ്ങളാണ് സ്കൂളിൽ നടന്നത്. മുട്ടിലിരുത്തി ശിക്ഷിക്കുക, ആനുവൽ ഡേയിൽനിന്ന് വിലക്കുക തുടങ്ങിയ ശാരീരിക, -മാനസിക പീഡനങ്ങൾ കുട്ടിയുടെ ആത്മവിശ്വാസം തകർത്തു. കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളും തല്ലിക്കെടുത്തിയവർക്കെതിരെ ജനകീയ പ്രതിഷേധമുയരണമെന്നും എസ്എഫ്ഐ പറഞ്ഞു.
തേജസിന്റെ ആത്മഹത്യ അധ്യാപകരുടെ പീഡനംമൂലമാണെന്ന് പരാതി. തേജസിന്റെ അച്ഛൻ ചിരട്ടമണ്ണ പൂങ്ങോട്ടിൽ ഹരീഷാണ് സ്കൂളിലെ അധ്യാപകർക്കെതിരെ വ്യാഴാഴ്ച ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയത്. ഈമാസം രണ്ടിനാണ് തേജസിനെ വീട്ടിലെ കിടപ്പുമുറിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പെരിന്തൽമണ്ണ പൊലീസ് കേസെടുത്തെങ്കിലും നടപടിയുണ്ടായില്ലെന്ന് പരാതിയിൽ പറയുന്നു.










0 comments