ഹരിപ്പാട് വയറുവേദനയുമായെത്തിയ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു; കുഞ്ഞിനെ പുറത്തേക്കെറിഞ്ഞു

പ്രതീകാത്മക ചിത്രം
ഹരിപ്പാട്: വയറുവേദനയുമായി ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വിദ്യാർഥിനി ശുചിമുറിയിൽ പ്രസവിച്ചു. ഹരിപ്പാട് സർക്കാർ ആശുപുത്രിയിൽ ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. പ്രസവിച്ച ഉടനെ കുഞ്ഞിനെ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു. തെരുവുനായ്ക്കൾ തമ്പടിച്ചിരിക്കുന്ന ആശുപത്രി പരിസരത്തുനിന്നും ജീവനക്കാർ കണ്ടതിനാൽ കുഞ്ഞിനെ രക്ഷിക്കാനായി.
രാത്രിയിലെ ഡ്യൂട്ടി ഡോക്ടർമാരായ തിരുവല്ല സ്വദേശിനി ഡോ. ടിഷ, ഡോ. ആൽഫി, നഴ്‌സിംഗ് ഓഫീസർ ജിഷ, നേഴ്‌സിങ് അസിസ്റ്റൻമാരായ അനിൽ, റെജീന എന്നിവരുടെ അവസരോചിതമായ ഇടപെടൽ മൂലമാണ് കുഞ്ഞിന്റെ ജീവൻ തിരിച്ചു കിട്ടിയത്. വിദ്യാർഥിനി ശൗചാലയത്തിൽ കയറിയതിന് പിന്നാലെ പുറത്ത് നേരിയ കരച്ചിൽ കേട്ടതായി ഡോക്‌ർമാർ പറഞ്ഞു. സംശയം തോന്നിയ ഉടനെ ജീവനക്കാരെയും കൂട്ടി പരിസരത്ത് തെരച്ചിൽ നടത്തിയപ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയത്.
അൽപമെങ്കിലും വൈകിയിരുന്നെങ്കിൽ കുഞ്ഞിന്റെ ജീവൻ അപകടത്തിലാകുമായിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു. വലിയ കല്ലുകളും കമ്പിയും മറ്റും കൂട്ടിയിട്ടിരുന്ന ഭാഗത്തേക്കാണ് കുഞ്ഞ് വീണത്. മാത്രമല്ല, ആ പരിസരത്ത് ധാരാളം തെരുവുനായ്ക്കളും തമ്പടിച്ചിട്ടുണ്ട്. കുഞ്ഞിന് യാതൊരു പരിക്കും പറ്റിയിട്ടില്ലെന്നും ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ഡോക്ടർമാർ അറിയിച്ചു. പെൺകുഞ്ഞാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അമ്മയ്ക്കും കുഞ്ഞിനും പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി.









0 comments