ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചു; വിദ്യാർഥിയെ മർദിച്ച് സഹപാഠികൾ, ജനനേന്ദ്രിയം അടിച്ചു തകർത്തു

ജനനേന്ദ്രിയം തകര്‍ന്നതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന്റെ പേരിൽ വിദ്യാർഥിയെ സംഘം ചേർന്ന് മർദ്ദിച്ച് സഹപാഠികൾ. വിദ്യാർഥിയുടെ ജനനേന്ദ്രിയം അടിച്ചു തകർത്തു. ഇടുക്കി അണക്കര സ്വദേശിയായ 19 കാരൻ ജെറിൻ റിനുവാണ് ആക്രമണത്തിന് ഇരയായത്. ക്രൂരമായി മർദിച്ച 17 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കിയ ശേഷം പറഞ്ഞു വിടുകയും ചെയ്തു. ലഹരി ഉപയോഗത്തെ കുറിച്ച് അറിയച്ചിട്ടും സ്കൂൾ അധികൃതർ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ജെറിന് നേരെ ആക്രമണമുണ്ടായത്. തൊടുപുഴ ഗ്രാന്റിസ് എന്ന സ്ഥാപനത്തിൽ മൊബൈൽ ടെക്നീഷ്യൻ കോഴ്സ് പഠിക്കുകയാണ് ജെറിൻ. മൂന്ന് വിദ്യാർഥികൾ കൂടി ഹോസ്റ്റൽ മുറിയിലേയ്ക്ക് കയറി വരികയും ജനനേന്ദ്രിയം അടിച്ചു തകർക്കുകയായിരുന്നുവെന്ന് ജെറിൻ പറയുന്നു. 17 വയസുകാരനാണ് തന്നെ ക്രൂരമായി ആക്രമിച്ചതെന്നും ലഹരി അമിതമായി ഉപയോഗിക്കുന്നതെന്നും ജെറിൻ വെളിപ്പെടുത്തി. വിദ്യാർഥിയുടെ ലഹരി ഉപയോഗം പല തവണ അധ്യാപകരുടെ ശ്രദ്ധയിൽപ്പെടുത്തുകയും വീഡിയോ ഉൾപ്പടെ കൈമാറുകയും ചെയ്തതായും ജെറിൻ കൂട്ടിച്ചേർത്തു.
എന്നാൽ കൃത്യമായ തെളിവ് ഇല്ലാതെ നടപടി സ്വീകരിക്കാൻ കഴിയില്ലെന്ന നിലപാടാണ് വിദ്യാഭ്യാസ സ്ഥാപനം സ്വീകരിച്ചതെന്നും ആരോപണമുണ്ട്. വീഡിയോ കണ്ട് അധ്യാപകർ മൂന്നുപേരെയും വിളിച്ച് ചോദ്യം ചെയ്തിരുന്നു. ഇതിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് വഴിവെച്ചത്. സംഘത്തിന്റെ ആക്രമണത്തിൽ ജനനേന്ദ്രിയം തകർന്നതിനെ തുടർന്ന് വൃക്ഷണം എടുത്ത് മാറ്റേണ്ടതായി വന്നു. നടക്കാൻ പോലും കഴിയാത്ത സ്ഥിതിയിലാണ് ജെറിൻ. കുട്ടിയുടെ പിതാവ് അർബുദരോഗ ബാധിതനായതിനാൽ ചികിത്സയ്ക്കായുള്ള പണം പോലും കണ്ടെത്താൻ കഴിയാത്ത സ്ഥിതിയിലാണ് കുടുംബം.
17 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി പ്രായം കണക്കിലെടുത്ത് പറഞ്ഞ് വിട്ടതിനെതിരെ കുടുംബം രംഗത്തെത്തി. തങ്ങളുടെ മകന്റെ ഭാവി പൂർണമായും തകർത്തുവെന്നും പ്രായത്തിന്റെ ആനുകൂല്യത്തിൽ പറഞ്ഞുവിടാതെ നടപടി സ്വീകരിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ആരോപണവിധേയനായ 17 കാരൻ പ്ലസ് വണിന് പഠിച്ചിരുന്ന സമയത്തുണ്ടായ പ്രശ്നങ്ങൾ പോലും സ്കൂളിൽ നിന്നും പറഞ്ഞുവിട്ടതിനെ തുടർന്നാണ് തൊടുപുഴയിലെ ഗ്രാന്റിസ് എന്ന സ്ഥാപനത്തിൽ പഠിക്കാൻ എത്തിയതെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് കേസെടുത്തു.










0 comments