print edition തലസ്ഥാന നഗരം തെരുവുനായ ഭീഷണിയിൽ: തിരിഞ്ഞുനോക്കാതെ സർക്കാർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: തലസ്ഥാന നഗരം മാലിന്യത്താലും തെരുവുനായശല്യത്താലും പൊറുതിമുട്ടിയിട്ടും ഇടപെടാതെ സംസ്ഥാന സർക്കാർ. നായശല്യം ഒഴിവാക്കുന്നതിൽ കോർപറേഷൻ പരാജയപ്പെട്ടിട്ടും തദ്ദേശവകുപ്പോ മന്ത്രിയോ ഇടപെടുന്നില്ല. ഒരാഴ്‌ചയ്‌ക്കിടെ തെരുവുനായകളാൽ ഒരു വിദ്യാർഥി മരിക്കുകയും നിരവധിപേർക്ക് ഗുരുതരമാ യി പരിക്കേൽക്കുകയും ചെയ്‌തിരുന്നു.
റെയിൽവേ സ്‌റ്റേഷൻ, ബസ് സ്‌റ്റാൻഡ്, ആശുപത്രികൾ, ബീച്ചുകൾ, സ്‌കൂൾ പരിസരങ്ങൾ ഉൾപ്പെടെ നായകളുടെ കേന്ദ്രങ്ങളാണ്. വിദ്യാർഥികളും കാൽനടയാത്രക്കാരും ഇരുചക്രവാഹന യാത്രക്കാരും ഉൾപ്പെടെ ഭയത്തോടെയാണ് സഞ്ചരിക്കുന്നത്. തെരുവുനായ ശല്യം തടയാൻ തദ്ദേശവകുപ്പ് നിർദേശിച്ചകാര്യങ്ങളിലെല്ലാം തിരുവനന്തപുരം കോർപറേഷൻ വീഴ്‌ചവരുത്തുകയാണ്. വന്ധ്യംകരണ പദ്ധതി താറുമാറാക്കി. നായ്‌ക്കളുടെ ശല്യം വർധിക്കാൻ കാരണം മാലിന്യസംസ്‌കരണത്തിൽ വീഴ്‌ചവരുത്തുന്നതുകൊണ്ടാണ്. ഇൗ വിഷയത്തിലും തദ്ദേശവകുപ്പിന് മൗനമാണ്. മഴക്കാലപൂർവ ശുചീകരണത്തിൽ കോർപറേഷൻ വീഴ്‌ചവരുത്തിയതോടെ അരമണിക്കൂർ കനത്ത മഴ പെയ്‌തപ്പോൾ നഗരം മലിനജലത്താൽ മുങ്ങി. വെള്ളക്കെട്ട് പരിഹരിക്കാൻവിളിച്ച മന്ത്രിതല ചർച്ചയിലും തദ്ദേശമന്ത്രി കെ എം ഷാജി പങ്കെടുത്തില്ല.
തെരുവുനായകൾ കാരണം ഒരു വിദ്യാർഥി മരിച്ചിട്ടും മേയറും സംഘവും പ്രതികരിക്കാൻ തയ്യാറാകാത്തതതും നഗരവാസികളിൽ ആശങ്കയുളവാക്കുന്നു. നഗരം അശാന്തമാകുന്പോൾ ഡൽഹിയിലേക്കുപറന്ന മേയർ വി വി രാജേഷ് ബുധനാഴ്‌ചയെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പ്രശ്‌നങ്ങൾ രൂക്ഷമായിട്ടും അടിയന്തര കൗൺസിൽ വിളിക്കാൻ മേയർ തയ്യാറാകുന്നില്ല. ജനങ്ങൾ നേരിടുന്ന പ്രശ്‌നങ്ങളിൽ ഉടൻ പരിഹാരമുണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് എൽഡിഎഫ്.










0 comments