സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിന് ആവേശകരമായ തുടക്കം
print edition ട്രാക്ക് ഓൺ ; മത്സരങ്ങൾ ഇന്നുമുതൽ

ഫോട്ടോ: ജി പ്രമോദ്

ബിജോ ടോമി
Published on Oct 22, 2025, 03:27 AM | 1 min read
തിരുവനന്തപുരം
ഒരുമയുടെ കളിത്തട്ടുണർന്നു. ഇനി കേരള കൗമാര കായികോത്സവത്തിന്റെ നാളുകൾ. വിശ്വവേദിയിലെ കളികളെല്ലാമുണ്ട്. കുട്ടികളുടെ ഒളിമ്പിക്സാണിത്. നാളെയുടെ പ്രതീക്ഷകൾ ആർപ്പുവിളികൾക്കായി കാത്തിരിക്കുന്നു. തോറ്റവരില്ല ഇവിടെ, എല്ലാവരും ജേതാക്കൾ.
ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന 67–ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്‌ക്കാണ് തിരുവനന്തപുരത്ത് തുടക്കമായത്. യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്തു. മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ എം വിജയൻ ദീപം കൊളുത്തി. മന്ത്രി വി ശിവൻകുട്ടിയും കായികതാരങ്ങളായ ആർ അനു, എസ് ശിവപ്രസാദ്, കരുണപ്രിയ എന്നിവർ അനുഗമിച്ചു.
ബ്രാൻഡ് അംബാസഡർ സഞ്ജു സാംസൺ, ഗുഡ്‌വിൽ അംബാസഡർ കീർത്തി സുരേഷ് എന്നിവർ വീഡിയോയിൽ ആശംസ അറിയിച്ചു. ദേശീയ ജൂനിയർ ബാസ്‌കറ്റ്‌ബോൾ താരം അഥീന മറിയം ജോൻസൺ പ്രതിജ്ഞ ചൊല്ലി. രാജ്യത്തിന്റെ അഭിമാനതാരങ്ങളായ കെ എം ബീനാമോൾ, പത്മിനി തോമസ്, കെ സി ലേഖ, ജയ്‌സമ്മ മൂത്തേടം എന്നിവരും സന്നിഹിതരായി. മന്ത്രി ജി ആർ അനിൽ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും ചടങ്ങിന്റെ ഭാഗമായി. കായികതാരങ്ങളുടെ മാർച്ച് പാസ്‌റ്റോടെയാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കമായത്. മേളയുടെ ഭാഗ്യചിഹ്നമായ ‘തങ്കു’ മുന്നിൽ നയിച്ചു.
ഗെയിംസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇൻക്ലൂസീവ് സ്‌പോർട്സും ഇന്ന് നടക്കും. അത്‌ലറ്റിക്‌സ് നാളെയാണ്. 28 വരെ 12 വേദികളിലായി നടക്കുന്ന മേളയിൽ കാൽലക്ഷം താരങ്ങൾ മാറ്റുരയ്‌ക്കും. അഞ്ച് പെൺകുട്ടികൾ ഉൾപ്പെടെ ഗൾഫ് മേഖലയിൽ നിന്നുള്ള 39 കുട്ടികളും കായിക മാമാങ്കത്തിന്റെ ഭാഗമാകും.
ഏറ്റവും കൂടുതൽ പോയിന്റ് നേടി ഓവറോൾ ചാമ്പ്യന്മാരാകുന്ന സ്‌കൂളിന് മുഖ്യമന്ത്രിയുടെ പേരിലുള്ള സ്വർണക്കപ്പ് സമ്മാനിക്കും. മികച്ച സ്‌കൂളുകൾക്ക് പൊതുവിഭാഗത്തിലും സ്‌പോർട്‌സ് സ്‌കൂൾ വിഭാഗത്തിലും പ്രത്യേകം ട്രോഫി നൽകും.










0 comments