സ്വയം പണിതെടുത്ത പണക്കല്ലമാലയുമായി മാനന്തവാടി ജിവിഎച്ച്‌എസ്‌എസിലെ വിദ്യാർഥികൾ
print edition ചീനിയിൽ തുടിച്ചു ജീവതാളം

കേരള സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം പണിയനൃത്തം മത്സരത്തിൽ പങ്കെടുക്കാനെത്തിയ വയനാട് മാനന്തവാടി ഗവ. വിഎച്ച്എസ്എസിലെ വിദ്യാർഥികൾ
സി എ പ്രേമചന്ദ്രൻ
Published on Jan 15, 2026, 02:26 AM | 1 min read
തൃശൂർ
പണിയനൃത്തത്തിന് ചീനി വായിക്കുന്പോൾ ബബിജിത്തിലൂടെ ഒഴുകിയെത്തിയത് സ്വന്തം ജീവിതതാളം. പ്രജീഷും വിഷ്‌ണുവും തുടികൊട്ടുന്നതും കാടിൻതാളം. സ്വയംപണിതെടുത്ത പണക്കല്ലമാല കഴുത്തിലണിഞ്ഞ് പെൺകുട്ടികളുടെ നൃത്തച്ചുവടുകൾ. ‘ഉച്ചയ്ക്ക് വച്ചത് പാവലും തണ്ടും, അന്തിക്ക് വച്ചത് കൂളന്തണ്ട്...’ ഹർഷ ചങ്കുപൊട്ടി പാടി..
നീലക്കുറിഞ്ഞിവേദിയിൽ ചുവടുവയ്‌ക്കുന്പോൾ ഇൗ കുട്ടികൾക്ക് ടെൻഷനേയില്ല. അവര്‍ക്കിത് രക്തത്തിലലിഞ്ഞ കലയാണ്. പണിയിടങ്ങളിലെയും ആഘോഷങ്ങളിലെയും പാട്ടുകളെല്ലാം ഹൃദയത്തിൽ പതിഞ്ഞതാണ്. പണിയനൃത്തത്തിൽ മത്സരിച്ച മാനന്തവാടി ജിവിഎച്ച്‌എസ്‌എസിലെ എല്ലാ കുട്ടികളും അതേസമുദായക്കാരാണ്.
വാദ്യോപകരണങ്ങളായ ചീനിയും തുടിയും ഇവർക്ക് നിത്യജീവിതത്തിന്റെ ഭാഗം. പണക്കല്ലമാലയും മുടച്ചൂളും പാൽക്കല്ലമാലയും ഇയ്യവളയും തോടക്കമ്മലും പാറ്റമൂക്കുത്തിയുമെല്ലാം കുട്ടികൾതന്നെ പണിതെടുക്കും. ഉന്നതിയിലെ അമ്മമ്മാരും സഹായിക്കും.
പൊരുതിക്കയറാൻ ഇവർക്ക് സർക്കാർ കരുതലുണ്ട്. ഗ്രാന്റ് ലഭിക്കുന്നു. ‘ഹോസ്‌റ്റലിൽനിന്ന് വാഹനത്തിൽ സ്‌കൂളിലെത്തിക്കും, തിരിച്ചും’– ടീമിലെ സനുഷ ചന്ദ്രൻ പറഞ്ഞു. സ്‌കൂൾ ഹൈടെക്കായി. ക്ലാസിൽ ഫാനുകളുണ്ട്. നല്ല ശുചിമുറികളുണ്ട്. അപ്പീലുമായെത്തിയ വയനാട് തരിയോട് ജിഎച്ച്‌എസ്‌എസിലെ കുട്ടികളും പണിയ വിഭാഗക്കാരാണ്. പട്ടികവർഗ വകുപ്പിന്റെ സർഗോത്സവത്തിൽ ഇവർ രണ്ടാംസ്ഥാനം നേടിയിരുന്നു.










0 comments