സാധ്യതയുടെ ആകാശം അനന്തമാണ്, നിങ്ങളിലെ കലാകാരനെ മിനുക്കിയെടുക്കുക; അവസരങ്ങൾ തേടിയെത്തും- മോഹൻലാൽ

തൃശൂർ: ഇത്ര വലിയ ചടങ്ങിൽ വന്നില്ലായിരുന്നെങ്കിൽ അതൊരു നഷ്ടമായേനെയെന്ന് 64-ാമത് സംസ്ഥാന സ്കൂൾ കലോത്സവ സമാപന സമ്മേളനത്തിൽ വിശിഷ്ടാതിഥി മോഹൻലാൽ. എല്ലാവരേയും സന്തോഷിപ്പിക്കുന്നതിനായി ഖദർ ദരിക്കുകയും കുട്ടികൾക്ക് വേണ്ടി മീശപിരിക്കുകയും ചെയ്യുകയാണെന്ന് മോഹൻലാൽ പ്രസംഗത്തിൽ പരാമർശിച്ചത് വേദിയിലും സദസിലും ചിരിപടർത്തി. പേര് വിളിച്ച് ക്ഷണിച്ചതും വലിയ കയ്യടിയോടെയും ,ലാലേട്ടാ എന്ന വിളികളോടെയുമാണ് വിദ്യാർഥികൾ അദ്ദേഹത്തെ വരവേറ്റത്.എന്ത് അസൗകര്യമുണ്ടെങ്കിലും ഇന്ന് വരണമെന്ന് വിചാരിച്ചതാണ്. കലാകാരൻ എന്നതുകൊണ്ട് തന്നെ അത്രമേൽ ആദരവാണ് ഈ വേദിയോടുള്ളത്- മോഹൻലാൽ പറഞ്ഞു.
മുമ്പ് യുവജനോത്സവങ്ങൾക്കും കലോത്സവങ്ങൾക്കുമൊക്കെ വലിയ പ്രാധാന്യമുണ്ടായിരുന്നു. കലാതിലകങ്ങൾക്കും കലാപ്രതിഭകൾക്കും സിനിമ താരങ്ങളുടേെ അത്ര പ്രഭയുമുണ്ടായിരുന്നു. എത്രയോ പ്രതിഭകളെ യുവജനോത്സവങ്ങൾ മലയാള സിനിമക്ക് സമ്മാനിച്ചിട്ടുണ്ട്. കേരള സർവകലാശാല കലാപ്രതിഭയായ, അകാലത്തിൽ മരിച്ച അമ്പിളി അരവിന്ദൻ, നമുക്കെല്ലാം അറിയുന്ന മഞ്ജു വാര്യർ നവ്യ ,ശരത് ദാസ് , യദു കൃഷ്ണൻ എന്നിവരും കെ എസ് ചിത്രയും ജി വോണുഗോപാലുമൊക്കെ കലോത്സവങ്ങളിലൂടെ വളർന്നുവന്ന മുഖങ്ങളാണ്.
അന്നൊക്കെ കലാതിലകങ്ങളുടെ മുഖചിത്രങ്ങൾ ജനപ്രിയ പ്രസിദ്ധീകരണങ്ങളിൽ വന്നത് ഈ സമയത്ത് ഓർക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. സമൂഹമാധ്യമങ്ങൾ ഇത്ര പ്രചാരം നേടിയിട്ടും ഇന്നും സംവിധായകർ കലോത്സവ വേദികളിൽ പ്രതിഭകളെ തേടിയെത്തുന്നു. മത്സരിക്കുന്നതാണ് പ്രധാനം, ജയപരാജയങ്ങൾ അപ്രസക്തമാണ്. പല കാരണങ്ങൾക്കൊണ്ട് റിഹേഴ്സലിനേക്കാൾ മോശമായ പ്രകടനം മത്സരരത്തിൽ നടത്തേണ്ടിവരുന്നു.
സമ്മാനം നേടാൻ സാധിക്കാത്തവരാരും മോശം കലാകാരൻമാരാകുന്നില്ല. പാഠപുസ്തകങ്ങൾക്ക് പുറത്ത് ഇത്രയേറെ ജീവിതാനുഭവങ്ങൾ സമ്മാനിക്കുന്ന, സാംസ്കാരികമായി അവരെ പരുവപ്പെടുത്തുന്ന കലോത്സവങ്ങളുടെ രാഷ്ട്രീയവും സാമൂഹികവുമായ പ്രസക്തി തിരിച്ചറിഞ്ഞ് പണവും മനുഷ്യവിഭവും മാറ്റിവെക്കുന്ന സർക്കാരിനോടും വിദ്യാഭ്യാസ വകുപ്പിനോടും കലാകാരനെന്ന നിലയിൽ ഉള്ളുനിറഞ്ഞ് നന്ദി രേഖപ്പെടുത്തുന്നു. നിങ്ങളുടെ മുന്നിലുള്ള സാധ്യതയുടെ ആകാശം അനന്തമാണ്. നിങ്ങളിലെ കലാകാരനെ മിനുക്കിയെടുക്കുക.അവസരങ്ങൾ നിങ്ങളെ തേടിയെത്തും. സമ്മാനാർഹരമായ എല്ലാ പ്രതിഭകളോയും ആശംസിക്കുന്നു. ഇതൊരു മത്സരമല്ല ഉത്സവാണെന്നും മോഹൻലാൽ വ്യക്തമാക്കി.










0 comments