print edition ഇനി ഓർമക്കാറ്റ് ; പ്രിയ നടന് നാട് യാത്രാമൊഴിയേകി

നടൻ ശ്രീനിവാസന് എറണാകുളം ഉദയംപേരൂർ കണ്ടനാട്ടെ വീട്ടുവളപ്പിൽ പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകുന്നു. ഭാര്യ വിമലയും മക്കളായ വിനീത് ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും സമീപം
കൊച്ചി
സംവിധായകനും തിരക്കഥാകൃത്തുമായി വിസ്‌മയിപ്പിച്ച പ്രിയ നടൻ ശ്രീനിവാസന് നാട് യാത്രാമൊഴിയേകി. കണ്ടനാട് വട്ടുക്കുന്ന് റോഡിലെ ‘പാലാഴി’ വീട്ടിൽ ഞായർ രാവിലെ മൃതദേഹം പൊതുദർശനത്തിനുവച്ചപ്പോൾ സിനിമ–രാഷ്‌ട്രീയ– സാംസ്‌കാരിക രംഗത്തെ നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു.
വീട്ടുവളപ്പിൽ രാവിലെ 10നാണ് സംസ്കാരം നിശ്‌ചയിച്ചിരുന്നതെങ്കിലും വൻ ജനപ്രവാഹമായതിനാൽ പകൽ പന്ത്രണ്ടോടെയാണ് സംസ്ഥാന സർക്കാരിന്റെ ഒൗദ്യോഗിക ബഹുമതികളോടെ ചടങ്ങുകൾ പൂർത്തിയായത്.
മൂത്തമകനും നടനുമായ വിനീത് ശ്രീനിവാസൻ ചിതയ്‌ക്ക് തീ കൊളുത്തി. വിതുന്പലോടെ ഇളയ മകൻ ധ്യാൻ ശ്രീനിവാസനും ശ്രീനിയുടെ ഉറ്റ സുഹൃത്ത് സത്യൻ അന്തിക്കാടും ഒപ്പംനിന്നു. അമ്മ വിമലയെ ചേർത്തുപിടിച്ച് ധ്യാൻ ആശ്വസിപ്പിച്ചു. മരുമക്കളായ ദിവ്യയും അർപ്പിതയും കൊച്ചുമക്കളും ബന്ധുക്കളും സംസ്‌കാരച്ചടങ്ങിൽ പങ്കെടുത്തു .
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സെക്രട്ടറിയറ്റ് അംഗം പി കെ ബിജു, മന്ത്രിമാരായ പി പ്രസാദ്, രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എംഎൽഎമാരായ രമേശ് ചെന്നിത്തല ,എം മുകേഷ് എന്നിവർ അന്തിമോപചാരം അർപ്പിച്ചു.
അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, അഭിനേതാക്കളായ ഇന്ദ്രൻസ്, ടൊവീനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, രഞ്ജി പണിക്കർ, റഹ്മാൻ, ജഗദീഷ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, പാർവതി തിരുവോത്ത്, തമിഴ്‌നടന്മാരായ സൂര്യ , പാർഥിപൻ തുടങ്ങിയവരും വിട നൽകാനെത്തി.










0 comments