print edition അരങ്ങിലും അണിയറയിലും പാട്യം ശ്രീനി

കെ വി രഞ്‌ജിത്
Published on Dec 21, 2025, 12:01 AM | 1 min read
കാസർകോട് : ‘‘രസികനായിരുന്നു, എന്ത് ചോദ്യത്തിനും കുസൃതിത്തരമുള്ള മറുചോദ്യമുണ്ടാകും..... ‘ആരുടെ സാമ്രാജ്യം’ എന്ന പൂർത്തിയാകാതെപോയ പ്രൊഫഷണൽ നാടകത്തിനുമുണ്ടല്ലോ ശ്രീനിവാസൻ ടച്ച്’’– നാടകരചനക്കായി പാട്യത്തുനിന്ന് തൃക്കരിപ്പൂരിലെത്തിയ ശ്രീനിക്കൊപ്പം കാലം മായ്‌ക്കാത്ത ഓർമകളുണ്ട് ഗോവിന്ദൻ ദീപ്തി എന്ന ആർടിസ്റ്റ് പി പി ഗോവിന്ദേട്ടന്.

ശ്രീനിവാസൻ പി പി ഗോവിന്ദൻ ദീപ്തിക്കൊപ്പം
‘ആരുടെ സാമ്രാജ്യ’ത്തിൽ അക്കാലത്തെ രാഷ്ടീയ സാഹചര്യങ്ങൾ പ്രമേയമായിരുന്നു. അടിയന്തരാവസ്ഥ അവസാനിച്ചെങ്കിലും അതിന്റെ കനൽ യുവാക്കളിൽ ചാരം മൂടിക്കിടപ്പുണ്ട്. സംവിധായകൻ തലശേരിക്കാരനായ രവീന്ദ്രനാഥ് മണിയാറത്താണ് ശ്രീനിവാസനെയുംകൂട്ടി തൃക്കരിപ്പൂരിലെത്തിയത്. ദേശീയ കലാവേദിക്കുവേണ്ടിയുള്ള പ്രൊഫഷണൽ നാടകരചനയെ സഹായിക്കാൻ പി പി ഗോവിന്ദന്റെ ദീപ്തി ആർട്‌സിലായിരുന്നു ഉണ്ടുറക്കവുമെഴുത്തും. ഭാവനയേക്കാളുപരി യഥാർഥ സംഭവങ്ങളെ ആശ്രയിച്ച് സാധ്യതകളുടെ ലോകംതുറന്ന് സവിശേഷ സാഹചര്യങ്ങളിൽ രസകരമായി അവതരിപ്പിക്കാൻ ശ്രീനി അന്നേ ശ്രദ്ധിച്ചിരുന്നുവെന്ന് പി പി ഗോവിന്ദൻ ഓർമിച്ചു. അന്തരിച്ച കെ കെ മാഷോടായിരുന്നു (അനിലൻ ചിത്രശാല) ഉറ്റ സൗഹൃദം.
1978 മുതൽ 84 വരെ ശ്രീനിയുടെ താവളമായിരുന്നു തൃക്കരിപ്പൂർ. ഇതിനിടെ ദേശീയ കലാവേദിയും മറ്റ് സംഘങ്ങളും അവതരിപ്പിച്ച നാടകങ്ങളുമായും ശ്രീനി സഹകരിച്ചു. നാട്ടിൽ എന്ത് രസകരമായ സംഭവങ്ങളുണ്ടായാലും അതെക്കുറിച്ച് ചോദിച്ച് വ്യക്തത വരുത്തി മനസിൽ കുറിക്കും. കെ കെ മാസ്റ്റർ, ഉദിനൂർ ബാലഗോപാലൻ, വത്സരാജ് തൃക്കരിപ്പൂർ, കെ കെ രാമകൃഷ്ണൻ, രാധാകൃഷ്ണൻ, വി സുകുമാരൻ, ബാലകൃഷ്ണൻ എന്നിവരുമായി നല്ല ബന്ധമായിരുന്നു. കെ കെ മാസ്റ്റർ ശ്രീനിയുടെ നാടക ഗുരുവായിരുന്നു. നിരവധി മത്സര നാടകങ്ങളിൽ തൃക്കരിപ്പൂർ, പയ്യന്നൂർ ഭാഗങ്ങളിൽ ശ്രീനി അഭിനയിച്ചിട്ടുമുണ്ട്. 2016 ജനുവരി എട്ടിനാണ് ശ്രീനിവാസൻ അവസാനമായി തൃക്കരിപ്പൂരിൽവന്നത്. എം മുകുന്ദന്റെ കഥയെ ആസ്പദമാക്കിയുള്ള മദാമ്മ സിനിമയുടെ ചിത്രീകരണത്തിന് നീലേശ്വരത്തെത്തിയപ്പോൾ ദീർഘമായി സംസാരിച്ചതും പി പി ഗോവിന്ദൻ ഓർത്തു.










0 comments