ശ്രീനന്ദയുടെ പോസ്റ്റുമോർട്ടം ഉടൻ; മൃതദേഹം ഇന്ന് കേരളത്തിലെത്തിക്കാൻ ശ്രമം

മൈസൂരു/പാലക്കാട്: ചിക്കമഗളൂരുവിൽ മരിച്ചനിലയിൽ കണ്ടെത്തിയ പാലക്കാട് കടമ്പഴിപ്പുറം സ്വദേശി ശ്രീനന്ദയുടെ (15) പോസ്റ്റുമോർട്ട ഇന്ന് നടക്കും. ചിക്കമംഗളുരു ജില്ലാ ആശുപത്രിയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷമാകും മൃതദേഹം നാട്ടിലെത്തിക്കുക. ബന്ധുക്കളുടേയും കേരള പൊലീസിന്റെയും സാന്നിധ്യത്തിലാകും മൃതദേഹം പോസ്റ്റുമോർട്ടം നടത്തുന്നത്. നടപടിക്രമങ്ങളുടെ പൂർണ വീഡിയോ ചിത്രീകരിക്കുമെന്നും പോസ്റ്റുമോർട്ടം നടത്തുന്നതിന് രണ്ട് ഡോക്ടർമാരുടെ പാനലിലെ ചുമതലപ്പെടുത്തിയെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ മാണിക്യധാര വ്യൂ പോയിന്റിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കടമ്പഴിപ്പുറം സ്വദേശികളായ രമേശ്-രോഹിണി ദമ്പതിമാരുടെ മകൾ ശ്രീനന്ദയെ ചൊവ്വാഴ്ച കുടുംബത്തോടൊപ്പമുള്ള വിനോദസഞ്ചാരത്തിനിടയിലാണ് കാണാതായത്. കുട്ടിയെ കാണാതായി 10 മിനുട്ടിനുള്ളിൽ തന്നെ പരാതി നൽകിയിരുന്നു. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാം എന്നാണ് മാതാപിതാക്കൾ പറഞ്ഞത്.
നാല് ദിവസത്തിന് ശേഷമാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തുന്നത്. കൂടെവന്നവരെല്ലാം പരിശോധിച്ച സ്ഥലത്തുനിന്നാണ് മൃതദേഹം ഇപ്പോൾ കണ്ടെടുത്തത്. മൃതദേഹത്തിന് പഴക്കവുമില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരൻ ശശികുമാർ പറഞ്ഞു.
പരിശോധനയ്ക്കിടെ ഡോഗ് സ്ക്വാഡ് ഏറ്റവുമൊടുവിൽ ചെന്നെത്തിയത് പ്രദേശവാസികളുടെ കടകളിലായിരുന്നു. ഇവിടെ പൊലീസ് നായ എത്തിയിട്ടും കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെന്നും ബന്ധുക്കൾ ആരോപിച്ചു. പാർക്കിങ് ഗ്രൗണ്ടിന് ചേർന്നുള്ള താഴ്ചയിലാണ് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ അവിടേക്ക് കുട്ടി വന്നിട്ടില്ലെന്നും യാത്രയ്ക്കൊപ്പമുണ്ടായിരുന്നവർ പറഞ്ഞു.










0 comments