സ്‌പ്രിംഗ്ലർ കരാർ കാലാവധി കഴിഞ്ഞത്: ഹർജികളിൽ ഭേദഗതി വേണ്ടെന്ന് സർക്കാർ

കൊച്ചി: കോവിഡ് കാലത്ത് വിവരശേഖരണത്തിനായി സ്‌പ്രിംഗ്ലർ കമ്പനിയുമായുണ്ടായിരുന്ന കരാറിന്റെ കാലാവധി കഴിഞ്ഞെന്നും കാലഹരണപ്പെട്ട വിഷയത്തിൽ നിലവിലുള്ള ഹർജികളിൽ ഭേദഗതി അനുവദിക്കരുതെന്നും സംസ്ഥാന സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. നഷ്ടപരിഹാരമടക്കമുള്ള ആവശ്യങ്ങൾ ഉന്നയിക്കാൻ ഭേദഗതി വരുത്തണമെന്ന ആവശ്യമാണ് സർക്കാർ എതിർത്തത്. എന്നാൽ, കരാറുമായി ബന്ധപ്പെട്ട് മറ്റ് വിഷയങ്ങൾ ഉന്നയിക്കാൻ ഭേദഗതി വേണമെന്ന ആവശ്യമുന്നയിച്ചതോടെ ഹർജി പുതുക്കിനൽകാൻ കോടതി അനുവദിച്ചു. കേസ് 25ന് വീണ്ടും പരിഗണിക്കും.
രഹസ്യസ്വഭാവം ഉറപ്പുവരുത്തി വിവരശേഖരണം തുടരാൻ സർക്കാരിന് അനുമതി നൽകി 2020 ഏപ്രിൽ 24ന് കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. തുടർന്ന് നൽകിയ വിശദീകരണങ്ങളിൽ എല്ലാ വിവരവും വ്യക്തമാക്കിയതാണെന്നും സർക്കാർ അറിയിച്ചു. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കോവിഡ് ബാധിതരുടെ വ്യക്തിവിവരങ്ങൾ അമേരിക്കൻ കമ്പനിയായ സ്‌പ്രിംഗ്ലർ ചോർത്തിയെന്നും കരാറിൽ അഴിമതിയുണ്ടെന്നും ആരോപിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല, ബിജെപി നേതാവ് കെ സുരേന്ദ്രൻ തുടങ്ങിയവരാണ് ഹർജി നൽകിയത്.










0 comments