യാത്രാദുരിതം കുറയുന്നില്ല
ചെന്നൈയിലേക്ക് സ്‌പെഷ്യൽ ട്രെയിൻ: യാത്രക്കാർ അറിഞ്ഞത് മണിക്കൂറുകൾക്ക് മുൻപ് മാത്രം

തിരുവനന്തപുരം: തലസ്ഥാനത്തുനിന്ന് ചെന്നൈയിലേക്ക് യാത്രാക്ലേശം രൂക്ഷമായിരിക്കെ സ്‌പെഷ്യൽ ട്രെയിൻ ഏർപ്പെടുത്തിയത് യാത്രക്കാർ അറിഞ്ഞില്ലെന്ന് ആക്ഷേപം. ചൊവ്വ വൈകിട്ട് നാലിന് നാഗർകോവിൽ ജങ്‌ഷനിൽനിന്ന് ചെന്നൈ എഗ്‌മൂറിലേക്കുള്ള സ്‌പെഷ്യൽ ട്രെയിൻ സംബന്ധിച്ചുള്ള അറിയിപ്പ് റെയിൽവേ പുറത്തിറക്കിയത് തിങ്കൾ അർധരാത്രിയാണ്. അതുകൊണ്ടുതന്നെ പല യാത്രക്കാരും ഇക്കാര്യം അറിഞ്ഞില്ല.
തിരുവനന്തപുരം, കോട്ടയം, പാലക്കാട് വഴിയാണ് ട്രെയിൻ. തിരിച്ചുള്ള ട്രെയിൻ ബുധനാഴ്‌ച മധുര വഴിയാണ്.
അനന്തപുരി എക്‌സ്‌പ്രസ്, തിരുവനന്തപുരം–ചെന്നൈ മെയിലും തിരുവനന്തപുരം–ചെന്നൈ സൂപ്പർഫാസ്‌റ്റ് എക്‌സ്‌പ്രസും കഴിഞ്ഞാൽ വൈകിട്ട് 5.15നു ശേഷം റൂട്ടിൽ ട്രെയിനില്ല. കൂടാതെ സൂപ്പർഫാസ്‌റ്റിന്റെ കോച്ചുകൾ എൽഎച്ച്‌ബിയിലേക്ക് മാറിയപ്പോൾ 20 ആക്കി നിജപ്പെടുത്തി. ഇതോടെ രണ്ട് എസി കോച്ചുകൾ നഷ്ടമായി.
ആഴ്‌ചയിൽ രണ്ടുദിവസം എസി എക്‌സ്‌പ്രസ് ഉണ്ടെങ്കിലും നിരക്ക് കൂടുതലാണ്. കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന് പാസഞ്ചർ അസോസിയേഷനുകളും ആവശ്യപ്പെടുന്നു.











0 comments