പൊതുപണിമുടക്കിന് ഐക്യദാര്‍ഢ്യം; തൊഴിലുറപ്പ് അട്ടിമറിക്കെതിരെ 30 മുതൽ ക്യാമ്പയിൻ

തിരുവനന്തപുരം : തൊഴില്‍ അവകാശമാക്കിയിരുന്ന മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് നിയമത്തെ ഇല്ലായ്‌മ ചെയ്‌തുകൊണ്ട് പുതിയ നിയമം നടപ്പാക്കിയതിനെതിരെ പാര്‍ടി ശക്തമായ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബി. മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ജനുവരി 30ന് ആരംഭിച്ച് ഫെബ്രുവരി 5ന് അവസാനിക്കുന്ന തരത്തില്‍ ഒരാഴ്‌ചക്കാലത്തേക്കായിരിക്കും ക്യാമ്പയിന്‍ നടത്തുകയെന്ന് എം എ ബേബി വ്യക്തമാക്കി.
നാല് ലേബര്‍ കോഡുകള്‍ വിജ്ഞാപനം ചെയ്‌തതിനെതിരെ സംയുക്ത ട്രേഡ് യൂണിയനുകള്‍ ഫെബ്രുവരി 12-ന് ആഹ്വാനം ചെയ്‌തിട്ടുള്ള പൊതുപണിമുടക്കിന് പൂര്‍ണ്ണ പിന്തുണ നൽകുമെന്നും എം എ ബേബി വ്യക്തമാക്കി. സംയുക്ത ട്രേഡ് യൂണിയനുകളുടെ പൊതുപണിമുടക്കിന് പാര്‍ടി എല്ലാ സഹകരണവും നല്‍കും. പൊതുപണിമുടക്ക് ദിനത്തില്‍ ട്രേഡ് യൂണിയനുകള്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ചുകൊണ്ട് പാര്‍ടി, കേഡറുകളെ അണിനിരത്തും.
വെനസ്വേലക്കെതിരായ അമേരിക്കന്‍ കടന്നാക്രമണത്തിനെതിരായി പാര്‍ടി വലിയ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുകയും എല്ലാ ബിജെപി ഇതര പാര്‍ടികളേയും അതിന്റെ ഭാഗമാക്കുകയും ചെയ്യുമെന്നും എം എ ബേബി വ്യക്തമാക്കി.
പലസ്‌തീനെതിരായി തുടര്‍ന്നുകൊണ്ടിരിക്കുന്ന ഇസ്രയേലി അതിക്രമത്തെ കേന്ദ്ര കമ്മിറ്റി അപലപിച്ചതായി എം എ ബേബി വ്യക്തമാക്കി. ബോര്‍ഡ് ഓഫ് പീസ് ഫോര്‍ ഗാസ രൂപീകരിക്കുമെന്ന് അമേരിക്ക ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ബോര്‍ഡ് ഗാസയെ പുനര്‍നിർമിക്കാനല്ല മറിച്ച്, ലാഭത്തിനുവേണ്ടി വംശീയ നശീകരണത്തെ ചൂഷണം ചെയ്യാനുള്ളതാണ്. അതേസമയം, പലസ്‌തീനിയന്‍ പ്രദേശങ്ങളുടെ അധിനിവേശം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് യാതൊരു പരാമര്‍ശവും സമാധാന പദ്ധതിയിലില്ല. വെനസ്വേലയെയും പലസ്‌തീനെയും കുറിച്ചുള്ള ഇന്ത്യയുടെ വിദേശകാര്യ നയം തീര്‍ത്തും അപമാനകരമാണ്. അമേരിക്കയുടെ തിട്ടൂരത്തിനും, അവരുടെ ആധിപത്യ ശ്രമങ്ങള്‍ക്കും അനുസൃതമായാണ് ഇന്ത്യയുടെ വിദേശകാര്യ നയങ്ങള്‍ തീരുമാനിക്കപ്പെടുന്നതെന്നും ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണാവകാശത്തില്‍ വിട്ടുവീഴ്‌ച വരുത്തുകയാണെന്നും വ്യക്തമാവുകയാണ്. വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അമേരിക്കയുമായും, യൂറോപ്യന്‍ യൂണിയനുമായും നടത്തുന്ന ശ്രമങ്ങളെ എതിർക്കുന്നു. അത്തരം കരാറുകള്‍ നമ്മുടെ കൃഷിയേയും, വ്യവസായത്തേയും നശിപ്പിക്കുകയും, ഇന്ത്യന്‍ ജനങ്ങളുടെ ജീവിതത്തില്‍ നാശം വിതക്കുകയും ചെയ്യും. ബിജെപി - ഹിന്ദുത്വ വർഗീയ ശക്തികള്‍ക്കെതിരായ ശക്തമായ പോരാട്ടം തുടരുമെന്നും, പാര്‍ടിയുടെ സ്വതന്ത്ര സ്വാധീനം ശക്തിപ്പെടുത്തുമെന്നും എം എ ബേബി വ്യക്തമാക്കി.










0 comments