print edition കറക്ട് പെൻഷൻ

പി പ്രകാശൻ
Published on Mar 19, 2026, 02:55 AM | 1 min read
കാസർകോട്: ‘‘വാർധക്യ പെൻഷൻ വാങ്ങാൻ തൊടങ്ങീട്ട് 20 കൊല്ലത്തിലധികമായി. മാസം 500 രൂപ പെൻഷനുള്ള കാലം മുതൽ വാങ്ങുന്നുണ്ട്. ഇപ്പഴത്തെപ്പോലെ മൊടങ്ങാതെ പെൻഷൻ കിട്ടുന്ന കാലം മുന്പ് ഇണ്ടായിറ്റില്ല’’– വാർധക്യത്തിന്റെ പ്രയാസത്തിലും മടിക്കൈ ഉമിച്ചിയിലെ കെ വി പാർവതിയമ്മ (85) പഴയകാലം ഓർത്തെടുക്കുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് 15 മാസത്തെ കുടിശ്ശികയായ 9,000 രൂപ പിന്നീട് പിണറായി സർക്കാർ വന്നപ്പോഴാണ് കിട്ടിയത്. 600 രൂപയായിരുന്നു അന്ന് പെൻഷൻ. 2016 ആഗസ്‌തിൽ ഓണത്തിനുമുന്പായി ആ പണം വീട്ടിലെത്തിയപ്പോൾ അവർക്കുണ്ടായ സന്തോഷം വലുതായിരുന്നു.
ഒരുവർഷത്തിലേറെ പെൻഷൻ മുടങ്ങിയ കാലത്ത് അത്യാവശ്യ ചെലവിന് പണമില്ലാതെ വിഷമിച്ചത് പാർവതിയമ്മയുടെ ഓർമയിലുണ്ട്. ഒരിക്കൽ പെൻഷൻ കിട്ടിയാൽതന്നെ മാസങ്ങൾ കഴിഞ്ഞാണ് അടുത്തത് കിട്ടുക. പെൻഷൻ തുക അന്ന് കൈയിൽ കിട്ടാനും പ്രയാസം ഏറെയായിരുന്നു. ആദ്യം പഞ്ചായത്ത് ഓഫീസിൽ പോയി ചെക്ക് വാങ്ങണം. പിന്നെ, ബാങ്കിൽ കൊണ്ടുപോയി കൊടുക്കണം. പണം കിട്ടാൻ പിന്നെയും പലതവണ ബാങ്കിൽ പോകണം. ഇപ്പോൾ അത്തരം പ്രയാസമൊന്നുമില്ല. മുടങ്ങാതെ 2,000 രൂപ വീട്ടിലെത്തിക്കുന്നുണ്ട്.
ഇൗ മാസം മൂന്നിനാണ് പാർവതിയമ്മയ്‌ക്ക് പെൻഷൻ തുക മടിക്കൈ സഹകരണ ബാങ്കിലെ കലക്ഷൻ ഏജന്റ് വീട്ടിലെത്തിച്ചുനൽകിയത്. പാർവതിയമ്മയുടെ ഭർത്താവ് കുഞ്ഞിക്കണ്ണൻനായർ വർഷങ്ങൾക്കുമുമ്പ് മരിച്ചു. ഏഴു മക്കളിൽ അഞ്ചുപേരാണ് ജീവിച്ചിരിപ്പുള്ളത്. മകൾ ദേവിക്കൊപ്പമാണ് താമസം.










0 comments