ദിലീപ് തിരിച്ചെത്തുമോ എന്ന് തനിക്കറിയില്ല; അപ്പീൽ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായം: ശ്വേത മേനോൻ

ശ്വേത മേനോൻ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതികൾക്ക് ശിക്ഷവിധിച്ചതിന് പിന്നാലെ പ്രതികരണവുമായി താരസംഘടനയായ 'അമ്മ'യുടെ പ്രസിഡന്റ് ശ്വേതാ മേനോൻ. കുറ്റക്കാർക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയാണെന്നും അപ്പീൽ പോകണമെന്നുമാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ശ്വേത പറഞ്ഞു.
'അമ്മ'യും എല്ലാ മലയാളികളും സർക്കാരും അതിജീവിതയ്ക്കൊപ്പമാണ്. എട്ട് വര്‍ഷത്തെ പോരാട്ടമായിരുന്നു ആ കുട്ടിയുടേത്. എല്ലാവര്‍ക്കുമുള്ള വലിയൊരു ഉദാഹരണമാണവള്‍. ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച ഒരു ചർച്ചയിലും അമ്മയിൽ നടന്നിട്ടില്ല. ദിലീപ് നിലവിൽ അംഗമല്ല. ഇനി തിരിച്ചെത്തുമോ എന്ന് തനിക്കറിയില്ലെന്നും ശ്വേത പറഞ്ഞു.
നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിക്കുകയും അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത കേസിൽ ഒന്നാം പ്രതി പൾസർ സുനിയടക്കം ആറു പ്രതികള്‍ക്കും 20 വര്‍ഷം കഠിന തടവാണ് ശിക്ഷ വിധിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി ഹണി എം വർഗീസാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്‌ത കേസാണിത്. ആറുപ്രതികളും 50,000 രൂപ വീതം പിഴയും അടയ്ക്കണം.
ഒന്നുമുതൽ ആറുവരെ പ്രതികളായ പൾസർ സുനി എന്ന എൻ എസ് സുനില്‍, മാർട്ടിൻ ആന്റണി, ബി മണികണ്‌ഠൻ, വി പി വിജേഷ്, എച്ച് സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവരെ തിങ്കളാഴ്‌ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. എല്ലാവര്‍ക്കും 20 വര്‍ഷമാണ് കഠിനതടവ്.










0 comments