print edition ദീപക്കിന്റെ ആത്മഹത്യ: ഷിംജിതയ്ക്ക് നിയമ സഹായമൊരുക്കി മുസ്ലിംലീഗ്


സ്വന്തം ലേഖകൻ
Published on Jan 28, 2026, 01:34 AM | 1 min read
കോഴിക്കോട്
: അപകീർത്തികരമായ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചതിനെ തുടർന്ന് യുവാവ് ആത്മഹത്യചെയ്ത കേസിലെ പ്രതിക്ക് നിയമസഹായവുമായി മുസ്ലിംലീഗ്. ലീഗിന്റെ വനിതാ നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അംഗവുമായ പ്രതി ഷിംജിത മുസ്തഫയ്ക്ക് വേണ്ടി ഹാജരായത് യൂത്ത്‌ലീഗ് കുന്നമംഗലം മണ്ഡലം സെക്രട്ടറി കൂടിയായ ടി പി ജുനൈദാണ്.
ജില്ലയിൽ ലീഗുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകരിൽ പ്രമുഖനാണ് ഇദ്ദേഹം.
യുവാവിന്റെ മരണത്തിന് കാരണക്കാരിയായ വനിതാ നേതാവ് പിടിയിലായതോടെ ഇവരുടെ രാഷ്ട്രീയ ബന്ധം ചർച്ചയാകാതിരിക്കാൻ ലീഗ് നേതൃത്വം ശ്രദ്ധിച്ചിരുന്നു. ഒരുവിഭാഗം മാധ്യമങ്ങളുടെ പിന്തുണയോടെ ഷിംജിതയുടെ ലീഗ് ബന്ധം മറച്ചുവയ്ക്കാനുള്ള ശ്രമമുണ്ടായി. ലീഗ് നേതാവാണെന്നും മുൻ പഞ്ചായത്ത് അംഗമാണെന്നുമുള്ള വിവരങ്ങൾ മാധ്യമങ്ങൾ ചർച്ച ചെയ്തില്ല. നിയമസഭാ തെരഞ്ഞെടുപ്പടക്കം മുന്നിൽ നിൽക്കുമ്പോൾ ഷിംജിതയുടെ പാർടി ബന്ധം ചർച്ചയാകുന്നത് തിരിച്ചടിയാകുമെന്നത് ലീഗ് നേതൃത്വത്തെ അലട്ടിയിരുന്നു. ഇൗ സാഹചര്യത്തിൽ പരസ്യമായ പിന്തുണ നൽകാൻ മടിച്ചു.
അതേസമയം, ഒളിത്താവളം ഒരുക്കിയതുൾപ്പെടെയുള്ള സഹായവും മറ്റു പിന്തുണയും ലീഗ് ഉറപ്പാക്കി. പ്രദേശത്തെ ലീഗ് പ്രവർത്തകരുടെ സംരക്ഷണയിലാണ് ഇവർ ഒളിവിൽ കഴിഞ്ഞതെന്ന് ആരോപണമുയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ലീഗിന്റെ ജില്ലയിലെ അഭിഭാഷക മുഖമായ ടി പി ജുനൈദ് ഷിംജിതയ്ക്ക് വേണ്ടി കോടതിയിൽ ഹാജരായത്. ലീഗ് നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് ഇദ്ദേഹം കേസ് ഏറ്റെടുത്തത്. ലീഗിന്റെയും കോൺഗ്രസിന്റെയും മുതിർന്ന നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നയാളാണ് ജുനൈദ്.










0 comments